• admin

  • March 23 , 2022

മാനന്തവാടി : വൈകുന്നേരങ്ങളില്‍ ഗ്രാമപ്രദേശങ്ങളിലേക്ക് ബസ് കിട്ടാതെ യാത്രക്കാര്‍ വലയുന്നു. ഉള്‍നാടുകളിലേക്കുള്ള ബസ്സുകളുടെയെല്ലാം (ഓര്‍ഡിനറി സര്‍വീസുകള്‍) അവസാന ട്രിപ്പ് വൈകീട്ട് അഞ്ചരയ്ക്കുള്ളില്‍ മാനന്തവാടിയില്‍ നിന്നും പുറപ്പെടും.ഇത് കാരണം സ്വകാര്യ സ്ഥാപനങ്ങളിലും കച്ചവട സ്ഥാപനങ്ങളിലും മറ്റും ജോലി ചെയ്യുന്ന സ്ത്രീകളും, പ്രായമുള്ളവരും, സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികളും ബസ് കിട്ടാതെ വലയുകയാണ്.ദിവസവും ഉയര്‍ന്ന ചാര്‍ജ് നല്‍കി ഓട്ടോറിക്ഷയേയും മറ്റു വാഹനങ്ങളെയും ആശ്രയിക്കേണ്ട സ്ഥിതിയാണ്. കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള ലോക്ക് ഡൗണിന് ശേഷം എല്ലാ സ്ഥാപനങ്ങളും, കടകളും 7 മണിക്ക് മുന്‍പായി അടയ്ക്കണം എന്ന മാനദണ്ഡം നിലനിന്നിരുന്നു.ഇത് പ്രകാരം 7 മണിക്കുള്ളില്‍ അവസാനിക്കുന്ന രീതിയിലാണ് ലോക്ക്ഡൗണിന് ശേഷം പ്രാദേശിക സര്‍വീസുകളെല്ലാം പുനരാരംഭിച്ചത്.എന്നാല്‍ കൊറോണ വ്യാപനം കുറഞ്ഞ് എല്ലാം പഴയപടി ആയിട്ടും പ്രാദേശിക സര്‍വീസുകള്‍ ഒന്നുംതന്നെ കെഎസ്ആര്‍ടിസി പഴയപോലെ പുനക്രമീകരിച്ചില്ല. പല ഉള്‍നാടന്‍ പ്രദേശങ്ങളിലേക്കും കെഎസ്ആര്‍ടിസി ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. പുലര്‍ച്ചെ ഓടുന്ന ട്രിപ്പുകളും രാത്രി ഓടുന്ന ട്രിപ്പുകളുമാണ് മിക്ക സര്‍വീസിലും വെട്ടിക്കുറച്ചത്. നാമമാത്രമായ സര്‍വീസുകള്‍ മാത്രം ഉണ്ടായിരുന്ന ബൈരക്കുപ്പ, ചേരിയം കൊല്ലി, അലാറ്റില്‍ തുടങ്ങി നിരവധി പ്രദേശങ്ങളിലേക്കുള്ള സര്‍വീസുകള്‍ പൂര്‍ണ്ണമായും നിര്‍ത്തിവെച്ചിരിക്കുകയാണ്. നൂറോളം ഷെഡ്യൂളുകള്‍ ഉണ്ടായിരുന്ന മാനന്തവാടി ഡിപ്പോയില്‍ അറുപതോളം ഷെഡ്യൂളുകള്‍ മാത്രമാണ് ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്നത്. ബസ്സുകള്‍ കുറവായതിനാല്‍ രാവിലെയും വൈകുന്നേരങ്ങളിലും, ഓടുന്ന ബസ്സില്‍ത്തന്നെ കയറിപ്പറ്റാനുള്ള യാത്രക്കാരുടെ ബുദ്ധിമുട്ട് ഏറെയാണ്.പുല്‍പള്ളിയിലേക്ക് വൈകീട്ട് 05:30 കഴിഞ്ഞാല്‍ രണ്ടര മണിക്കൂറിനുശേഷം 8 മണിക്കാണ് അടുത്ത കെഎസ്ആര്‍ടിസി ബസ്. ഇത് തന്നെ ഈ ആഴ്ച മുതല്‍ ആണ് ഓടിത്തുടങ്ങിയത്.പ്രധാന റൂട്ട് ആയ കല്‍പ്പറ്റ ഭാഗത്തേക്കും സന്ധ്യ ആയാല്‍ യാത്രാക്ലേശം രൂക്ഷമാണ്. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന സ്റ്റോപ്പുകള്‍ കുറവുള്ള ടിടി,ഫാസ്റ്റ്,സൂപ്പര്‍ഫാസ്റ്റ് തുടങ്ങിയ ഉയര്‍ന്നക്ലാസ് സര്‍വീസുകളെ ആശ്രയിക്കേണ്ടിവരുന്നു. ഇത്തരം ബസ്സുകള്‍ പലയിടങ്ങളിലും നിര്‍ത്തേണ്ടി വരുമ്പോള്‍ അത് ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകുന്നു. ഒപ്പം ജീവനക്കാരുമായി സ്റ്റോപ്പുകളുടെ കാര്യത്തിലുള്ള തര്‍ക്കങ്ങളും പതിവാണ.്‌വെട്ടിക്കുറച്ച ട്രിപ്പുകളും സര്‍വീസുകളും കൊറോണയ്ക്ക് മുന്‍പത്തേതു പോലെ പുനഃസ്ഥാപിച്ച് സാധാരണക്കാരന്റെ ആശ്രയമായ പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തണമെന്ന്ാണ് യാത്രക്കാരുടെ ആവശ്യം.