തായ്‍ലാൻഡിൽ സൈനികൻ 17 പേരെ വെടിവെച്ചുകൊന്നു. വടക്കുകിഴക്കൻ നഗരമായ നഖോൻ രാച്ചാസിമയിലെ സൈനികകേന്ദ്രത്തിൽ ശനിയാഴ്ച വൈകീട്ടാണ് സംഭവം. തായ്‍ സൈന്യത്തിൽ ജൂനിയർ ഓഫീസറായ ജക്രഫന്ത് തോമ്മയെന്ന (32) ആളാണ് അക്രമം നടത്തിയത്. ആക്രമണം ഇയാൾ സാമൂഹിക മാധ്യമങ്ങളിലൂടെ തത്സമയം സംപ്രേഷണം ചെയ്യുകയും ചെയ്തു.
വെടിവെപ്പിൽ 14 പേർക്ക് പരിക്കേറ്റു. പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്ന് തായ് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ടവരിൽ അക്രമിയുടെ കമാൻഡിങ് ഓഫീസറായ സൈനികനും ഉൾപ്പെടുന്നു.
ഒരു സൈനികക്യാമ്പിൽനിന്ന് മോഷ്ടിച്ച തോക്കും മറ്റായുധങ്ങളും ഉപയോഗിച്ചായിരുന്നു ആക്രമണം. മോഷ്ടിച്ച സൈനികവാഹനത്തിലാണ് ഇയാൾ നഗരത്തിലെത്തിയതെന്ന് പൊലീസ് ലെഫ്റ്റനന്റ് കേണൽ മോങ്‍കോൽ കുപ്തസിരി പറഞ്ഞു. നഗരത്തിലെത്തിയ ഇയാൾ ബുദ്ധക്ഷേത്രത്തിലും സമീപത്തുണ്ടായിരുന്ന ഷോപ്പിങ് മാളിലും വെടിവെപ്പ് നടത്തി. 16 പേരെ ഇയാൾ ബന്ദിയാക്കിയതായി തായ് പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ടുചെയ്തിട്ടുണ്ട്. എന്നാൽ, ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ആക്രമണത്തിന്റെ ഉദ്ദേശ്യം വ്യക്തമല്ലെന്നും പൊലീസ് വക്താവ് പറഞ്ഞു.
ആക്രമണത്തെക്കുറിച്ച് സൂചന നൽകുന്ന സന്ദേശങ്ങൾ പ്രതി നേരത്തേ സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റുചെയ്തിട്ടുണ്ട്. ‘ആർക്കും മരണത്തിൽനിന്ന് രക്ഷപ്പെടാനാവില്ല’, ‘ ഞാൻ കീഴടങ്ങണോ?’ തുടങ്ങിയ സന്ദേശങ്ങളും തോക്കേന്തിനിൽക്കുന്ന ചിത്രവും ഇയാൾ തന്റെ ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റുചെയ്തിട്ടുണ്ട്.