• admin

  • October 28 , 2020

ദോഹ : ഡോ. അമാനുല്ല വടക്കാങ്ങര ഖത്തറില്‍ യമനി കൊലചെയ്യപ്പെടുകയും സ്വര്‍ണവും പണവും തട്ടിയെടുക്കുകയും ചെയ്ത പ്രമാദമായ കേസില്‍ ഖത്തര്‍ ക്രിമിനല്‍ കോടതി ഇന്ന് വിധി പറയും. നിരവധി മലയാളികളടക്കം ഉള്‍പ്പെട്ട കൊലപാതക കേസില്‍ മൊത്തം 27 ഇന്ത്യക്കാര്‍ പ്രതികളാണുള്ളത്. മൂന്ന് പ്രതികള്‍ പോലീസിന്റെ പിടിയില്‍പെടാതെ രക്ഷപ്പെട്ടു. ബാക്കിയുള്ളവരൊക്കെ കഴിഞ്ഞ ഒന്നപ വര്‍ഷത്തോളമായി ജയിലിലാണ്. ഏകദേശം രണ്ട് വര്‍ഷം മുമ്പാണ് പണവും സ്വര്‍ണവും തട്ടിയെടുക്കുന്നതിനായി ഏതാനും ഇന്ത്യക്കാര്‍ ചേര്‍ന്ന് യമനി പൗരനെ കൊലപ്പെടുത്തിയത്. കൊല നടത്തിയ ശേഷം വിവിധ സോര്‍സുകള്‍ ഉപയോഗപ്പെടുത്തി പണം നാട്ടിലെത്തിച്ചു. ഖത്തറിലെ സാമൂഹ്യ പ്രവര്‍ത്തകനും നിയമജ്ഞനുമായ അഡ്വ. നിസാര്‍ കോച്ചേരിയുടെ ജയില്‍ സന്ദര്‍ശന വേളയില്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഏതാനും മലയാളികളുടെ നിപരാധിത്വം ശ്രദ്ധയില്‍പെടുകയും അവര്‍ക്ക് സൗജന്യമായ നിയമസഹായം കോച്ചേരി ആന്റ് പാര്‍ട്‌ണേര്‍സിന്റെ ആഭിമുഖ്യത്തില്‍ നല്‍കുകയും ചെയ്തു. കൊലപാതകത്തെക്കുറിച്ചറിഞ്ഞിട്ടും പോലീസില്‍ അറിയിക്കാതെ കളവ് മുതല്‍ കൈവശം വെച്ചു, തങ്ങളുെട ഐഡന്റിറ്റി കാര്‍ഡ് ഉപയോഗിച്ച് പണം നാട്ടിലേക്കയക്കാന്‍ സഹായിച്ചു എന്നിവയൊക്കെയാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം . ഖത്തറിലെ ഇന്ത്യന്‍ എംബസി, നോര്‍ക്ക നിയമ സഹായ സെല്‍ എന്നിവയുമായി ബന്ധപ്പെട്ട് ഈ കേസില്‍പ്പെട്ട പന്ത്രണ്ട് പേര്‍ക്കാണ് കോച്ചേരി സൗജന്യ നിയമസഹായം ലഭ്യമാക്കിയത്. യാതൊരു കാരണവശാലും സ്വന്തം ഐഡന്റിറ്റി കാര്‍ഡോ മറ്റു രേഖകളോ ഉപയോഗിച്ച് മറ്റുള്ളവരുടെ പണം അയക്കാന്‍ നില്‍ക്കരുതെന്നും ഈ വിഷയത്തില്‍ അതീവ ജാഗ്രത വേണമെന്നും അഡ്വ. നിസാര്‍ കോച്ചേരി സൂചിപ്പിച്ചു. ജീവിതത്തില്‍ സൂക്ഷ്മത വളരെ അത്യാവശ്യമാണ്. കൂട്ടുകാരും സ്വന്തക്കാരുമൊക്കെയാണെങ്കിലും പണം കളവ് മുതലാണെന്ന് സംശയം തോന്നിയാല്‍ ഉടന്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ വിവരമറിയിക്കുവാന്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം നിര്‍ദേശിക്കുന്നു. സ്വര്‍ണം സൂക്ഷിച്ച റൂമില്‍ താമസിച്ചവര്‍, പ്രതികളെ എയര്‍പോര്‍ട്ടില്‍ എത്തിച്ചവര്‍, പ്രതികള്‍ ഉപയോഗിച്ച വണ്ടി തുടങ്ങിയവയൊക്കെ ഒരു വര്‍ഷത്തിലേറെയായി നിയമപരമായ കുരുക്കിലാണെന്നാണ് അറിയുന്നത്. നിരവധി മലയാളികള്‍ ഉള്‍പ്പെട്ടെ ഈ കേസിന്റെ വിധിയെ ഏറെ പ്രതീക്ഷയോടെയാണ് മലയാളി സമൂഹം കാത്തിരിക്കുന്നത്. ഫോട്ടോ. അഡ്വ. നിസാര്‍ കോച്ചേരി