കല്‍പ്പറ്റ ജനറല്‍ ആശുപത്രിക്ക് എലസ്റ്റണ്‍ എസ്റ്റേറ്റില്‍ അടിയന്തിരമായി ഭൂമി അനുവദിക്കണം: ടി.സിദ്ധിഖ് എം.എല്‍.എ

കല്‍പ്പറ്റ : നിയോജകമണ്ഡലത്തിലെ പ്രധാന ആരോഗ്യ കേന്ദ്രങ്ങളിലൊന്നായ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയുടെ സമഗ്ര വികസനത്തിനായി എലസ്റ്റണ്‍ എസ്റ്റേറ്റില്‍ നിന്ന് 10 ഏക്കര്‍ ഭൂമി അടിയന്തിരമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍,ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്,റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍,റവന്യൂ വകുപ്പ് സെക്രട്ടറി എന്നിവര്‍ക്ക് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖ് കത്ത് നല്‍കി.ദിവസേന ആയിരത്തിലധികം രോഗികള്‍ ചികിത്സയ്ക്കായി ആശ്രയിക്കുന്ന ഈ ആശുപത്രി വയനാട് ജില്ലയിലേതു മാത്രമല്ല,അയല്‍ സംസ്ഥാനങ്ങളായ തമിഴ്നാട്,കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ള സാമ്പത്തികമായി പിന്നാക്ക വിഭാഗങ്ങള്‍ക്കും ആശ്രയകേന്ദ്രമാണ്.

തോട്ടം തൊഴിലാളികള്‍,പട്ടികജാതി,പട്ടികവര്‍ഗ മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ ഉള്‍പ്പെടെ ആശ്രയിക്കുന്നത് ഈ ആശുപത്രിയെയാണ്.ആശുപത്രിക്ക് ആവശ്യമായ സ്ഥലം ലഭ്യമാക്കുന്നതിനായി എം.എല്‍.എയുടെ നേതൃത്വത്തില്‍ 05.03.2024, 27.12.2024, 24.06.2025 എന്നീ തീയതികളില്‍ വിവിധ യോഗങ്ങള്‍ ചേര്‍ന്നിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയെയും ആരോഗ്യ മന്ത്രിയെയും നേരില്‍ കണ്ടും കത്തുകള്‍ നല്‍കിയിട്ടും അന്തിമ തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല.2.4282 ഹെക്ടര്‍ ഭൂമി ആരോഗ്യ വകുപ്പിന് കൈമാറുന്നതിനുള്ള പ്രൊപ്പോസല്‍ ജില്ലാകളക്ടര്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും തുടര്‍നടപടികളായിട്ടില്ല.നിലവില്‍ ആശുപത്രിയില്‍ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ് സ്ഥാപിക്കുന്നതിനായി PM-ABHIM സ്‌കീമില്‍ നിന്ന് 23.75 കോടി രൂപയും,Casualty cum IC Block നിര്‍മ്മിക്കാന്‍ കിഫ്ബി വഴി 9.62 കോടി രൂപയും ഉള്‍പ്പെടെ ഏകദേശം 30 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

എന്നാല്‍ ആശുപത്രി സമുച്ചയം പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് സ്ഥലപരിമിതി മൂലം പദ്ധതികള്‍ ആരംഭിക്കാനാകാതെ ലഭ്യമായ ഫണ്ടുകള്‍ നഷ്ടപ്പെടാനുള്ള സാഹചര്യം നില്‍നില്‍ക്കുന്നുണ്ട്.
സ്വകാര്യ ഭൂമി ലഭ്യമാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ഫലപ്രദമാകാതിരുന്നതിനാലാണ് സര്‍ക്കാര്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ഏറ്റെടുത്ത എലസ്റ്റണ്‍ എസ്റ്റേറ്റില്‍ നിന്ന് ഭൂമി അനുവദിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ ആശുപത്രി സമുച്ചയം സൃഷ്ടിക്കുന്നതിന് 10 ഏക്കര്‍ ഭൂമി അടിയന്തിരമായി അനുവദിച്ച് ഉത്തരവിറക്കണമെന്നാണ് എം.എല്‍.എ കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.ഇത് നടപ്പിലായാല്‍ ദിവസേന 3000-ല്‍ അധികം രോഗികള്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിനും,ഗുരുതര രോഗികളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യേണ്ട സാഹചര്യം ഗണ്യമായി കുറയ്ക്കാന്‍ കഴിയുമെന്നും എം.എല്‍.എ കത്തില്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *