• admin

  • March 23 , 2023

കൽപ്പറ്റ :   ചരിത്ര പ്രസിദ്ധമായ മനുക്കുന്ന് മല കയറ്റവും ശ്രീ കോട്ടയിൽ ഭഗവതി ക്ഷേത്ര ചുറ്റുവിളക്ക് മഹോത്സവവും ഏപ്രിൽ അഞ്ച്, ആറ് തിയതികളിൽ നടക്കും. 365 ദിവസത്തെ പൂജകൾ ഒറ്റ ദിവസം നടത്തുന്ന അപൂർവ്വതയും ഈ ഉത്സവത്തിനുണ്ടന്ന് ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.     മീന മാസത്തിലെ ഉത്രം നക്ഷത്രത്തിൽ ആയിരങ്ങൾ മനുക്കുന്ന് മലയിലേക്ക് ഒഴുകിയെത്തും. ദേവൻമാരുടെ സാന്നിധ്യത്തിൽ മനു മഹർഷിയാൽ പ്രതിഷ്ഠിക്കപ്പെട്ട മഹാവിഷ്ണുവാണ് മലമുകളിലെ പ്രതിഷ്ഠ. പതിനെട്ടര ക്ഷേത്രങ്ങളുടെ മൂല സ്ഥാനം എന്നറിയപ്പെടുന്ന ശ്രീ കോട്ടയിൽ ഭഗവതി ക്ഷേത്രത്തിൽ നിന്നും ദേവീ- ദേവൻമാരുടെ തിരുവായുധം ശ്രീഭൂതബലിക്ക് തൂവാനുള്ള അരി , കരിക്ക് എന്നിവയുമായി താഴെ കാവ് ചുറ്റി ഗോവിന്ദ പാറ തൊട്ടു വണങ്ങി , വ്രതശുദ്ധിയോടെ ജാതി മതി ഭേദമന്യേ തന്ത്രിമാരോടൊപ്പം ഭക്ത ജനങ്ങൾ മല കയറും. ഒരേ സമയം തൃക്കൈപ്പറ്റ ക്ഷേത്രത്തിൽ നിന്നും ഭക്തർ മലമുകളിലേക്ക് എത്തും.       ആചാരപ്രകാരമുള്ള പൂജാദികർമ്മങ്ങൾക്ക് ശേഷം സർവ്വാലങ്കാര ഭൂഷിതനായ ഭഗവാന് കളഭം ചാർത്തി പൂജകൾക്ക് സമാപനമാകും.     വർഷങ്ങളായി ആചരിച്ചു വരുന്ന പല അതിവിശിഷ്ടവും ഭക്തി നിർഭരവുമായ പല ചടങ്ങുകളും ഇന്നും ഇവിടെ തുടരുന്നുണ്ട്.   ദേവസ്വം ബോർഡ് ഏറ്റെടുത്തതിന് ശേഷം ആദ്യത്തെ ഉത്സവമാണ് ഈ വർഷത്തേത് .     മലമുകളിലെ തിരക്ക് ഒഴിവാക്കാൻ പല വിധ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടന്നും രസീത് മുഖാന്തിരം ചടങ്ങുകൾ നടത്തുമെന്നും ഭാരവാഹികൾ പറഞ്ഞു.     മലബാർ ദേവസ്വം ബോർഡ് അസിസ്റ്റൻ്റ് കമ്മീഷണർ ടി. ബിനേഷ് കുമാർ, എക്സിക്യുട്ടീവ് ഓഫിസർ കെ.സി. സദാനന്ദൻ, പുളിയമ്പറ്റ മഹാവിഷ്ണു ക്ഷേത്രം ചെയർമാൻ പി.കെ. സുധാകരൻ, കോട്ടയിൽ ഭഗവതി ക്ഷേത്ര കമ്മിറ്റി ചെയർപേഴ്സൺ എം.ഡി.ശ്യാമള , കെ.സി. ജനാർദ്ദനൻ, വി.സുരേഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.