വടകര : വടകര എംഡിഎംഎ കേസിൽ അന്വേഷണം ശക്തമാകുന്നതിനിടയിൽ ഒരാൾ കൂടി അറസ്റ്റിൽ. പേരാമ്പ്ര സ്വദേശിനിയായ ഗ്രീഷ്മ എന്ന അധ്യാപികയാണ് അറസ്റ്റിലായത്.ഇന്ന് രാവിലെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചതിന് പിന്നാലെയാണ് ലഹരി സംഘവുമായുള്ള ഇവരുടെ പങ്ക് വ്യക്തമായതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.ലഹരി സംഘത്തിന്റെ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യാൻ സഹായിച്ചുവെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി.കേസിൽ ഇതുവരെ അറസ്റ്റിലാകുന്ന മൂന്നാമത്തെ അധ്യാപികയാണ് ഗ്രീഷ്മ. പേരാമ്പ്ര വിആർസിയിലെ തന്നെ അധ്യാപികയാണ് ഗ്രീഷ്മ.അതേസമയം വടകരയിൽ എംഡിഎംഎ വിൽപന കേസിൽ അറസ്റ്റിലായ രണ്ട് താത്കാലിക അധ്യാപികമാരുടെ ബാങ്ക് അക്കൗണ്ടുകളിൽ ലക്ഷക്കണക്കിന് രൂപ ഇടപാട് നടന്നതായി കണ്ടെത്തി.സംഭവം വിവാദമായതോടെ വിദ്യാഭ്യാസ വകുപ്പ് ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടു. പേരാമ്പ്ര ബി.ആർ.സിക്ക് കീഴിൽ പ്രവർത്തിക്കുന്ന കെ.സി.കീർത്തന,കെ.കാവ്യ എന്നിവരാണ് അറസ്റ്റിലായത്.
ഇരുവരും സമഗ്ര ശിക്ഷാ അഭിയാന് കീഴിലെ താത്കാലിക അധ്യാപികമാരാണ്.പോലീസ് നടത്തിയ സാമ്പത്തിക പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്.കീർത്തനയുടെ ബാങ്ക് അക്കൗണ്ടിൽ ഒരു വർഷത്തിനിടെ 14 ലക്ഷം രൂപ എത്തിയിട്ടുണ്ട്.കാവ്യയുടെ അക്കൗണ്ടിൽ കഴിഞ്ഞ 5 മാസത്തിനിടെ 9 ലക്ഷം രൂപയുടെ ഇടപാടും കണ്ടെത്തി.ലഹരി വിൽപന നടത്തി ലഭിച്ച പണമാണ് ഇതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പും ഇടപെട്ടു.അധ്യാപകരുടെ അറസ്റ്റ് സംബന്ധിച്ച വിശദമായ റിപ്പോർട്ട് സമഗ്ര ശിക്ഷാ അഭിയാനിൽ നിന്ന് വകുപ്പ് തേടിയിട്ടുണ്ട്.കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും പരിശോധിക്കും.ഇവർക്കെതിരെ നേരത്തെ ഉയർന്ന പരാതികളിൽ എന്തുകൊണ്ട് നടപടിയെടുത്തില്ല എന്നതും ജില്ലാ ഓഫീസ് പരിശോധിക്കുന്നുണ്ട്.ഇതിന്റെ ഭാഗമായി ജില്ലയിലെ 15 ബി.ആർ.സിക്ക് കീഴിലുള്ള മുഴുവൻ താത്കാലിക അധ്യാപകരെയും കുറിച്ച് വിശദമായ പരിശോധന നടത്താനും തീരുമാനിച്ചു.
