• admin

  • February 7 , 2020

കല്‍പ്പറ്റ : ചൈനയിലെ കൊറോണ വൈറസ് ബാധിത പ്രദേശത്തു നിന്ന് വയനാട്ടിലെത്തിയ യുവാവിന്റെ സാമ്പിള്‍ പരിശോധനാ ഫലം നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. കളക്ടറേറ്റില്‍ സബ് കളക്ടര്‍ വികല്‍പ് ഭരദ്വാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിദിന അവലോകന യോഗത്തിലാണ് ആരോഗ്യവകുപ്പ് അധികൃതര്‍ ജില്ലയിലെ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ അറിയിച്ചത്. ഫെബ്രുവരി മൂന്നിന് ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച സാമ്പിള്‍ പരിശോധനാ ഫലമാണ് വയനാട് ഇന്റഗ്രേറ്റഡ് ഡിസീസ് സര്‍വൈലന്‍സ് പ്രൊജക്റ്റ (ഐഡിഎസ്പി) ഓഫിസിലെത്തിയത്. ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 54 ആയി ഉയര്‍ന്നു. തായ്ലന്റ്, സിങ്കപ്പൂര്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ നിന്ന് എത്തിയ 5 പേരാണ് പുതുതായി നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ കാലയളവ് കഴിയുന്നതു വരെ വളര്‍ത്തുമൃഗങ്ങളുമായി ഇടപഴകുന്നത് ഒഴിവാക്കണമെന്ന് സബ് കളക്ടര്‍ യോഗത്തില്‍ നിര്‍ദേശിച്ചു. ഇവരുടെ വീടുകളില്‍ വളര്‍ത്തുമൃഗങ്ങളുടെ അസാധാരണ മരണം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ മൃഗസംരക്ഷണ വകുപ്പിനെ അറിയിക്കണം. ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും എല്ലാ തിങ്കളാഴ്ചയും ബോധവത്കരണ ക്ലാസ്സുകള്‍ നടത്താനും യോഗം നിര്‍ദ്ദേശിച്ചു. ഇതിനുള്ള ബോധവത്കരണ സാമഗ്രികള്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ നല്‍കും.