• Lisha Mary

  • March 19 , 2020

മസ്‌കറ്റ് : കൊറോണ വ്യാപനം തടയുന്നതിന് മുഴുവന്‍ പൊതുഗതാഗത സംവിധാനങ്ങളും വിലക്കിക്കൊണ്ട് ഒമാന്‍ ഗതാഗത മന്ത്രാലയം ഉത്തരവിട്ടു. ബസ്, ടാക്‌സി, ഫെറി തുടങ്ങിയവയെല്ലാം സര്‍വീസുകള്‍ പൂര്‍ണമായും ഒഴിവാക്കും. എന്നാല്‍, മുസന്ദം ഗവര്‍ണറേറ്റിലെ ബസ്, ഫെറി സര്‍വീസുകള്‍ക്ക് വിലക്ക് ബാധകമല്ല. സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ മറ്റൊരു അറിയിപ്പുണ്ടാകുന്നതു വരെ പരിശോധന നിര്‍ത്തിവെച്ചു. ലബോറട്ടി പരിശോധനകള്‍, ഫിസിക്കല്‍ തെറാപ്പി, റേഡിയോളജി, ഫിസിയോളജി, നൂട്രീഷന്‍ ക്ലിനിക് എന്നിവയിലെല്ലാം സേവനങ്ങള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്. കടകള്‍ അടയ്ക്കാത്തവര്‍ക്കെതിരേ ആയിരം റിയാല്‍ വരെ പിഴ ഈടാക്കുകയും കടയുടെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്യുമെന്ന് നഗരസഭാ, ജലവിഭവ മന്ത്രാലയം അറിയിച്ചു. ആദ്യ ഘട്ടത്തില്‍ 300 റിയാല്‍ പിഴ ഈടാക്കും. നിയമം ലംഘിച്ചാല്‍ കൂടുതല്‍ നടപടി സ്വീകരിക്കും. കോമേഴ്ഷ്യല്‍ കോംപ്ലക്സുകളിലെ വിവിധ കടകള്‍, ഹാളുകള്‍, സ്പോര്‍ട്സ് ക്ലബ്ബ്, ഹെല്‍ത്ത് ക്ലബ്ബ്, ബാര്‍ബര്‍ ഷോപ്പ്, ബ്യൂട്ടി സലൂണ്‍ എന്നിവയ്ക്കാണ് വിലക്കുള്ളത്. അതേസമയം ഒമാനില്‍ അയ്യായിരത്തിലേറെ ആളുകള്‍ക്ക് കൊറോണ സ്ഥിരീകരിച്ചുവെന്ന വാര്‍ത്ത ആരോഗ്യ മന്ത്രാലയം നിഷേധിച്ചു. ഇതുവരെ 33 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. കൊറോണ വൈറസ് സ്ഥിരീകരിച്ച രോഗിയെ ചികിത്സിച്ച ഡോക്ടര്‍ ക്വാറന്റൈനിലാണെന്ന പ്രചരണവും മന്ത്രാലയം നിഷേധിച്ചു.