• Lisha Mary

  • April 8 , 2020

തിരുവനന്തപുരം : എം. പി ഫണ്ട് രണ്ടു വര്‍ഷത്തേക്ക് നിര്‍ത്താനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ പുന:പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എം. പി ഫണ്ട് മണ്ഡലത്തിലെ ജനങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതാണ്. വിഭവസമാഹരണത്തിന്റെ ഭാഗമായി എം. പി ഫണ്ട് എടുക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനം ന്യായമല്ല. ഈ ഘട്ടത്തില്‍ എം. പി ഫണ്ട് പൂര്‍ണമായി കോവിഡ് പ്രതിരോധ പ്രവര്‍ത്തനവും ചികിത്സയുമായി ബന്ധപ്പെട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനങ്ങളില്‍ വിനിയോഗിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയാണ് കേന്ദ്രം ചെയ്യേണ്ടത്. രണ്ടു വര്‍ഷത്തേക്ക് എം. പി ഫണ്ട് നിര്‍ത്താനുള്ള തീരുമാനം പ്രാദേശിക വികസന പ്രവര്‍ത്തനങ്ങളെ നേരിട്ട് ബാധിക്കുന്നതാണ്. കേരളത്തിന് കേന്ദ്രം കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയ ധനസഹായം അസന്തുലിതവും വിവേചനപരവുമാണെന്ന അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി എം. പി ഫണ്ട് വിനിയോഗിക്കാന്‍ ചില എം. പിമാര്‍ തുടങ്ങിയ സാഹചര്യത്തിലാണ് കേന്ദ്ര തീരുമാനമുണ്ടായത്. അതേസമയം ധനസമാഹരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍, എം.പിമാര്‍ എന്നിവരുടെ ശമ്പളം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം അഭിനന്ദനാര്‍ഹമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.