• admin

  • January 16 , 2020

തിരുവനന്തപുരം : എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ 1600 കോടി രൂപയുടെ വെട്ടിപ്പു നടത്തിയെന്ന് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. കോളജ്, സ്‌കൂള്‍ പ്രവേശനത്തിനും നിയമനത്തിനുമായി വാങ്ങിയ 1600 കോടി രൂപയ്ക്കു കണക്കുകളില്ലെന്ന് സെന്‍കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതേകുറിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും റവന്യു ഇന്റലിജന്‍സും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു . ദരിദ്ര സമൂഹമായ ഈഴവരെ പിഴിഞ്ഞു പണമുണ്ടാക്കുകയാണ് വെള്ളാപ്പള്ളി നടേശന്‍ ചെയ്യുന്നത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മതംമാറ്റം നടന്നിട്ടുള്ളത് ഈഴവ, തിയ്യ വിഭാഗങ്ങളിലാണ്. അതിനു കാരണം ഈ വിഭാഗങ്ങള്‍ക്കിടയിലെ ദാരിദ്ര്യമാണ്. ഈ അവസ്ഥയില്‍ മാറ്റം വരുത്താന്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ എസ്എന്‍ഡിപി യൂണിയന് ആയിട്ടില്ല. മൈക്രോഫിനാന്‍സ് നടത്തിപ്പിലെ ക്രമക്കേടിനെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് സെന്‍കുമാര്‍ പറഞ്ഞു. മൈക്രോഫിനാന്‍സ് വായ്പയ്ക്ക് അധികമായി വാങ്ങിയ പലിശ എവിടെപ്പോയെന്ന് സെന്‍കുമാര്‍ ചോദിച്ചു. വ്യാജ വോട്ടിലൂടെയാണ് വെള്ളാപ്പള്ളി വീണ്ടും വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നത്. എസ്എന്‍ഡിപി യൂണിയന്റെ ആയിരത്തോളം ശാഖകളെങ്കിലും വ്യാജമാണ്. കാല്‍നൂറ്റാണ്ടായി ഒരു കുടംബം മാത്രമാണ് ഭരിക്കുന്നത്. എതിര്‍പ്പു പ്രകടിപ്പിക്കുന്ന യൂണിയനുകളെ പിരിച്ചുവിടുകയാണ് വെള്ളാപ്പള്ളി ചെയ്യുന്നത്. ഇത്തവണ വെള്ളാപ്പള്ളിയും കുടുംബവും മാറിനില്‍ക്കണമെന്ന് സെന്‍കുമാര്‍ ആവശ്യപ്പട്ടു. സുതാര്യമായ തെരഞ്ഞടുപ്പിലൂടെ വെള്ളാപ്പള്ളി തെരഞ്ഞെടുക്കപ്പെട്ടാല്‍ അംഗീകരിക്കുമെന്നും സെന്‍കുമാര്‍ പറഞ്ഞു. സുഭാഷ് വാസുവിന് ഒപ്പമാണ് സെന്‍കുമാര്‍ വാര്‍ത്താ സമ്മേളനം നടത്തിയത്.