• Lisha Mary

  • March 17 , 2020

കല്‍പ്പറ്റ : വിവിധ രോഗങ്ങളോടെ ചികിത്സയില്‍ കഴിയുന്നവര്‍ക്കും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുമായ രോഗികള്‍ക്ക് ഡോക്ടര്‍മാരുമായി വാട്സാപ്പ് മുഖേന നേരില്‍ ബന്ധപ്പെടുന്നതിന് സംവിധാനമൊരുക്കുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ യോഗത്തില്‍ അറിയിച്ചു. ജില്ലയിലെ കൊറോണ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ 12 സംഘങ്ങളാണ് ജില്ലയിലെ വിവിധ മേഖലകളില്‍ പ്രതിരോധ നടപടികളുമായി പ്രവര്‍ത്തിക്കുന്നത്. ആംബുലന്‍സ് ഡ്രൈവര്‍മാര്‍, കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകളുടെ ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ട്. അതിഥി തൊഴിലാളികള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ച് അവരുടെ ഭാഷകളില്‍ ലഘുലേഖ തയ്യാറാക്കി നല്‍കണമെന്ന് ജില്ലാ ലേബര്‍ ഓഫീസറോട് നിര്‍ദേശിച്ചു. കുടുംബശ്രീ വഴി 1000 മാസ്‌ക്കുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. 10000 മാസ്‌ക്കുകളാണ് കുടുംബശ്രീ ജില്ലാ ഭരണ കൂടത്തിന് വേണ്ടി നിര്‍മ്മിക്കുക. ആശു്പത്രികളില്‍ രോഗികള്‍ക്ക് കൂട്ടിരിക്കുന്നവരുടെയും സന്ദര്‍ശകരുടെയും എണ്ണം പരമാവധി കുറയ്ക്കാന്‍ നടപടി സ്വീകരിക്കും. പഞ്ചായത്തുകളും ടൂറിസം വകുപ്പും റിസോര്‍ട്ടുകളിലെ ടൂറിസ്റ്റുകളുടെ കണക്കെടുപ്പ് നടത്തി വരുന്നതായി ജില്ലാ കളക്ടര്‍ യോഗത്തില്‍ അറിയിച്ചു. ജര്‍മന്‍, ഫ്രഞ്ച്, സ്പാനിഷ് ഭാഷകളിലുള്ള ബോധവത്കരണ ലഘുലേഖകള്‍ തയ്യാറാക്കി ടൂറിസ്റ്റുകള്‍ നല്‍കുന്നതായും കളക്ടര്‍ പറഞ്ഞു. യോഗത്തില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള, ജില്ലാ പോലീസ് മേധാവി ആര്‍. ഇളങ്കോ, എ.ഡി.എം തങ്കച്ചന്‍ ആന്റണി, സബ് കളക്ടര്‍ വികല്‍പ് ഭരദ്വാജ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആര്‍. രേണുക, ഡെപ്യൂട്ടി കളക്ടര്‍ കെ. അജീഷ്, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നിരീക്ഷണത്തില്‍ 71 പേര്‍ കൂടി കൊറോണ രോഗ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലയില്‍ 71 പേര്‍ കൂടി വീടുകളില്‍ നിരീക്ഷണത്തില്‍. 235 പേരാണ് ഇതോടെ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 7 സാമ്പിളുകള്‍ കൂടി പരിശാധനയ്ക്ക് അയച്ചു. 23 സാമ്പിളുകളാണ് ഇതുവരെ പരിശോധനയ്ക്ക് നല്‍കിയത്. ഇതില്‍ 9 എണ്ണത്തിന്റെ ഫലം നെഗറ്റീവ് ആണ്. 14 പേരുടെ റിസള്‍ട്ട് ഇനി ലഭിക്കാനുണ്ട്.