• admin

  • March 1 , 2020

തിരുവനന്തപുരം : കേരളത്തില്‍ നിന്നു പോയ മത്സ്യബന്ധനത്തൊഴിലാളികള്‍ ഇറാനില്‍ കുടുങ്ങിക്കിടക്കുന്നു. തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം, പൊഴിയൂര്‍, മറയനാട് എന്നിവിടങ്ങളില്‍നിന്നു പോയ മത്സ്യത്തൊഴിലാളികളാണ് കുടുങ്ങിക്കിടക്കുന്നത്. കോവിഡ്-19 ഭീഷണിയെ തുടര്‍ന്ന് ഇറാനില്‍ ജാഗ്രതാനിര്‍ദേശം പ്രഖ്യാപിച്ചിരിക്കുന്നതിനാലാണ് ഇവര്‍ക്ക് മുറിയില്‍ നിന്നു പുറത്തിറങ്ങാന്‍ പോലും സാധിക്കാത്തത്. നാലുമാസം മുമ്പാണ് ഇരുന്നൂറോളം വരുന്ന മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധന വിസയില്‍ ഇറാനില്‍ എത്തിയത്. എന്നാല്‍ കൊറോണഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇവര്‍ക്ക് മുറിയില്‍ നിന്നു പോലും പുറത്തിറങ്ങുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയായിരുന്നു. ഒരു മുറിയില്‍ ഇരുപത്തിമൂന്നോളം പേരാണ് ഉള്ളത്. ഇതില്‍ 17പേരും വിഴിഞ്ഞം, പൊഴിയൂര്‍, മറിയനാട് ഭാഗത്തുനിന്നുള്ളവരാണ്. ആഹാരം പോലും ലഭിക്കുന്നതിന് ഇവര്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇവരുമായി ബന്ധപ്പെടാന്‍ ബന്ധുക്കള്‍ ശ്രമിക്കുന്നുണ്ട്. ഇരുന്നൂറോളം പേരുള്ള സംഘത്തില്‍ തമിഴ്നാട്ടില്‍ നിന്നുള്ളവരും ഉണ്ടെന്നാണ് സൂചന. മത്സ്യത്തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ എല്ലാവിധ നടപടികളും സ്വീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പ്രതികരിച്ചു. ഇറാനില്‍ കുടുങ്ങിക്കിടക്കുന്നവരുടെ വിവരങ്ങളും വിലാസവും നോര്‍ക്കയ്ക്ക് കൈമാറാനും അതുവഴി എംബസിയുടെ ശ്രദ്ധയില്‍പ്പെടുത്തി തൊഴിലാളികളെ തിരികെ കൊണ്ടുവരാനുമാണ് ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.