• admin

  • January 29 , 2020

ഹാമില്‍ട്ടണ്‍ : സൂപ്പര്‍ ഓവറിലെ സൂപ്പര്‍ വിജയവുമായി ന്യൂസിലന്റ് മണ്ണില്‍ ഇന്ത്യ ചരിത്രമെഴുതി. 180 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കിവീസിന്റെ പോരാട്ടം 179 റണ്‍സില്‍ അവസാനിച്ചതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീങ്ങി. സൂപ്പര്‍ ഓവറില്‍ ന്യൂസീലന്‍ഡിനായി ക്രീസിലെത്തിയത് മാര്‍ട്ടിന്‍ ഗപ്റ്റിലും കെയ്ന്‍ വില്ല്യംസണും. ഇരുവരും ജസ്പ്രീത് ബുംറ എറിഞ്ഞ ഓവറില്‍ നേടിയത് 17 റണ്‍സ്. ഇതോടെ ഇന്ത്യയുടെ വിജയലക്ഷ്യം 18 റണ്‍സ് ആയി. ഈ ലക്ഷ്യത്തിലേക്ക് ഇന്ത്യക്കായി ക്രീസിലെത്തിയത് രോഹിത് ശര്‍മ്മയും കെ.എല്‍ രാഹുലും. ന്യൂസീലന്‍ഡിന്റെ ഓവര്‍ എറിയാനെത്തിയത് ടിം സൗത്തി. ആദ്യ പന്തുകളില്‍ മുട്ടിക്കളിച്ചതോടെ ഇന്ത്യക്ക് അസാന രണ്ട് പന്തില്‍ വിജയിക്കാന്‍ 10 റണ്‍സ് വേണമെന്നായി. എന്നാല്‍ രോഹിത് വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. സൗത്തിയുടെ അഞ്ചും ആറും പന്തുകള്‍ സിക്സിലേക്ക് പായിച്ച് രോഹിത് ഇന്ത്യയുടെ സൂപ്പര്‍ മാന്‍ ആയി. ഇന്ത്യക്ക് ചരിത്ര വിജയം, ന്യൂസീലന്‍ഡ് മണ്ണില്‍ ആദ്യ ട്വന്റി-20 പരമ്പര. അഞ്ചു ട്വന്റി-20 മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് ട്വന്റി-20യിലും ഇന്ത്യ വിജയിച്ചിരുന്നു. അവസാന ഓവറില്‍ ഒമ്പത് റണ്‍സ് വിജയിക്കാന്‍ വേണ്ടിയിരുന്ന ന്യൂസീലന്‍ഡിനെ മുഹമ്മദ് ഷമി പിടിച്ചുകെട്ടി. എട്ടു റണ്‍സെടുക്കാനെ കിവീസിന് കഴിഞ്ഞുള്ളു. ആദ്യ പന്തില്‍ റോയ് ടെയ്ലര്‍ സിക്സ് അടിച്ചെങ്കിലും മൂന്നാം പന്തില്‍ കെയ്ന്‍ വില്ല്യംസണെ പുറത്താക്കി ഷമി ഇന്ത്യക്ക് പ്രതീക്ഷ നല്‍കി. കെ.എല്‍ രാഹുലിന്റെ ക്യാച്ചില്‍ പുറത്താകുമ്പോള്‍ വില്ല്യംസണ്‍ നേടിയത് 48 പന്തില്‍ 95 റണ്‍സ്. പിന്നീട് ക്രീസിലെത്തിയ ടിം സെയ്ഫേര്‍ട്ട് നാലാം പന്ത് മിസ്സ് ആക്കിയപ്പോള്‍ അഞ്ചാം പന്തില്‍ സിംഗിളെടുത്തു. ഇതോടെ ആറാം പന്തില്‍ ന്യൂസീലന്‍ഡിന് വിജയിക്കാന്‍ ഒരൊറ്റ റണ്‍ എന്ന നിലയിലായി. എന്നാല്‍ ക്രിസീലുണ്ടായിരുന്ന ടെയ്ലറെ ബൗള്‍ഡാക്കി ഷമി മത്സരം സമനിലയിലെത്തിച്ചു. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്തു.