മാനന്തവാടി : വയനാട്ടിലിപ്പോൾ പുതിയൊരു പഴഞ്ചൊല്ലുണ്ട്.പുളിഞാൽ റോഡ് പോലെ എന്നതാണത്.അതായത് ഒരു ജോലി ആരംഭിക്കുകയും പൂർത്തിയാകാതെ അനന്തമായി നീളുകയും ചെയ്യുന്നതിനെയാണ് ഈ പഴഞ്ചൊല്ല് സൂചിപ്പിക്കുന്നത്.ഇപ്പോഴിതാ ഈ പഴഞ്ചൊല്ലിന്റെ ആത്മ നൊമ്പരങ്ങൾ പ്രധാനമന്ത്രിയെ അറിയിച്ചിരിക്കുകയാണ് ഒരു പൗരൻ.ഭരണ സംവിധാനങ്ങളും സമര സമിതികളും രാഷ്ട്രീയ നേതൃത്വവും പരാജയപ്പെട്ട ഒരു നീണ്ട യജ്ഞത്തിന്റെ അവസാന അധ്യായമാണ് പുളിഞ്ഞാൽ സ്വദേശിയായ പാട്യായിൽ ബിജു പ്രധാനമന്ത്രിക്കച്ച കത്ത്.റോഡിനായുളള ഒരു ജനതയുടെ കാത്തിരിപ്പിനൊടുവിലാണ് പി.എം.ജി.എസ്.വൈ. പദ്ധതിയിൽ പുളിഞ്ഞാൽ റോഡിന്
ഫണ്ടനുവദിക്കുന്നത്.
വെള്ളമുണ്ടയിൽനിന്ന് തുടങ്ങി പുളിഞ്ഞാൽ മൊതക്കരവഴി ആറുവാളിനടുത്ത തോട്ടോളിപ്പടിവരെ എത്തുന്നതായിരുന്നു പുതിയ റോഡ്.2021-ലാണ് പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജനയിൽ ഉൾപ്പെടുത്തി 8.7 കോടി രൂപ ചെലവിൽ റോഡുനിർമാണം കരാർ ഏൽപ്പിച്ചത്. റോഡുപണി തുടക്കംമുതൽ പാളിയതിനാൽ നിർമാണം പലഘട്ടങ്ങളിലും ഇഴഞ്ഞു.കരാറുകാരന്റെയും ബന്ധപ്പെട്ടവരുടെയും അലംഭാവം റോഡുപണിയെ സാരമായി ബാധിച്ചു.അതിനിടയിൽ ജൽ ജീവൽ മിഷന്റെ പൈപ്പിടൽ പ്രവൃത്തികളും റോഡുപണി താമസിപ്പിച്ചു.റോഡ് ആദ്യഘട്ടത്തിൽ ടാറിങ് നടന്ന മൊതക്കര തോട്ടോളി ഭാഗത്ത് എസ്റ്റിമേറ്റിൽ പറഞ്ഞ വീതിയില്ലെന്നതും പരാതിക്കിടയാക്കി.
നാട്ടുകാർ പരാതിനൽകിയതിനെത്തുടർന്ന് ഇപ്പോൾ റോഡ് വീതികൂട്ടൽ പ്രവൃത്തിയും നടക്കുകയാണ്. മൊതക്കരനിന്ന് പുളിഞ്ഞാൽ അടുത്തുവരെ മഴയ്ക്ക് തൊട്ടുമുന്നെ ടാറിങ് നടത്തിയെങ്കിലും പലയിടത്തും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്.ആദ്യ റീച്ച് തോട്ടോളിപ്പടിമുതൽ മൊതക്കരവരെയും അതിനുശേഷം വർഷങ്ങൾകഴിഞ്ഞ് മൊതക്കരനിന്ന് പുതുക്കുടിവരെയും ടാറിങ് കഴിഞ്ഞു.ശരാശരി നിലവാരംപോലും ടാറിങ്ങിനില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.ഇനി മൂന്നുകിലോമീറ്റർ ദൂരം ടാറിങ് ചെയ്താൽ വെള്ളമുണ്ടവരെ എത്തും.അതിനായുള്ള സാമഗ്രികൾ എത്തുന്നതേയുള്ളൂ.എപ്പോൾ പൂർത്തിയാകുമെന്ന് ഒരു നിശ്ചയവുമില്ല. അതിനിടയിൽ മൊതക്കരയ്ക്കുസമീപം അവരയിൽ പാലംനിർമാണം പൂർത്തിയാകണം.ഇതിനായി ടെൻഡർ നടപടികൾ മാത്രമാണ് ഇപ്പോൾ നടന്നത്. ഇതെല്ലാം പൂർത്തിയാകണമെങ്കിൽ ഇനിയും കാലങ്ങളെടുക്കും. മഴകൂടി എത്തിയാൽ വീണ്ടും അടുത്തവർഷംവരെ കാത്തിരിക്കേണ്ട ഗതികേടിലാകും.