കൽപ്പറ്റ : സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങളുടെ മുഴുവൻ വിശ്വാസ്യതയും തകർന്നിരിക്കുകയാണ്. തൊഴിലുറപ്പ് പണിക്ക് പോകുന്ന പാവപെട്ട സ്ത്രീകൾ മുതൽ ഉദ്യോഗസ്ഥർ വരെ സീഡ് സൊസൈറ്റി നടത്തിയ തട്ടിപ്പിന് വിധേയരായിട്ടുണ്ടന്ന് ഇവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അക്ഷയ കേന്ദ്രങ്ങൾ 5000 രൂപ വരെ ഓരോ വ്യക്തിയിൽ നിന്നും കമ്മീഷൻ ഇനത്തിൽ കൈപ്പറ്റിയിട്ടാണ് തട്ടിപ്പിന് കൂട്ടുനിന്നത്. അക്ഷയ കേന്ദ്രങ്ങൾ സംസ്ഥാന സർക്കാരിന്റെ സംരംഭമാണ് എന്ന് പ്രചരിപ്പിച്ച് പല അക്ഷയ കേന്ദ്രങ്ങളും ജനങ്ങളെ കബളിപ്പിച്ച് വൻതുക കമ്മീഷൻ പറ്റുന്നതിന് വേണ്ടി പാതിവില തട്ടിപ്പ് പദ്ധതിയിൽ ആളുകളെ ചേർക്കുന്ന റിക്രൂട്ടിംഗ് ഏജൻസിയായി പ്രവർത്തിച്ചു. സംസ്ഥാന സർക്കാർ സബ്സിഡി നൽകുന്ന അക്ഷയ കേന്ദ്രങ്ങൾ നടത്തിയ തട്ടിപ്പിന് മറുപടി പറയാൻ ഐ ടി മിഷൻ തയ്യാറാകണം.തട്ടിപ്പിന് കൂട്ടുനിന്ന മുഴുവൻ അക്ഷയ കേന്ദ്രങ്ങൾക്ക് മുന്നിലും തട്ടിപ്പിന് വിധേയരായ വ്യക്തികൾ നടത്തുന്ന പ്രക്ഷോഭങ്ങൾക്ക് സംസ്ഥാന വ്യാപകമായി IDPWA പിന്തുണ നൽകും.ഇരകൾക്ക് പണം മടക്കി കിട്ടുന്നതിന് സംസ്ഥാനത്ത് ഹെൽപ്ഡെസ്ക് ആരംഭിക്കുമെന്നും നേതാക്കൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന വർക്കിങ് അംഗം എ പി അശോകൻ മുള്ളമ്പത്, വയനാട് ജില്ലാ പ്രസിഡന്റ് സെയ്ഫ് തലപ്പുഴ,സെക്രട്ടറി ബിജോ കെ അഗസ്റ്റിൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
