കൽപ്പറ്റ : കേരളത്തിനഭിമാനമായി വി.ജെ.ജോഷിത. സന്തോഷം പങ്ക് വെച്ച് മാതാപിതാക്കൾ. ഇന്ത്യ അണ്ടർ 19 വനിതാ ലോക കപ്പ് നേടിയ ശേഷം ജോഷിത നാളെ കൽപ്പറ്റയിലെ വാടക വീട്ടിലെത്തും. പരമ്പരയിലാകെ 6 വിക്കറ്റ് നേടിയ ജോഷിത മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്.ഇന്ത്യ ദക്ഷിണാഫ്രിക്കയെ 9 വിക്കറ്റിന് തോൽപ്പിച്ചാണ് കപ്പടിച്ചത്.തുടർച്ചയായ രണ്ടാം കീരീടമാണ് ഇന്ത്യക്ക്.തികഞ ആത്മവിശ്വാസത്തോടെയാണ് നാട്ടിൽ നിന്ന് പോയതെന്നും ഇന്ത്യ കപ്പ് നേടുമെന്ന് ജോഷിതക്കുറപ്പായിരുന്നുവെന്നും അമ്മ ശ്രീജ പറഞ്ഞു. അമ്മ ശ്രീജ ജോലി ചെയ്യുന്ന ആനപ്പാലം ജംഗ്ഷനിൽ കടകളിലും നാട്ടുകാർക്കുമെല്ലാം ലഡു വിതരണം ചെയ്താണ് സന്തോഷം പങ്കിട്ടത്. അണ്ടർ 19 ഏഷ്യാ കപ്പ് ഇന്ത്യ നേടിയപ്പോൾ ആദ്യ വിക്കറ്റ് നേടി അഭിമാന നേട്ടത്തിലൂടെ ലോകകപ്പിലേക്ക് വയനാട്ടുകാരിയായ വി.ജെ.ജോഷിത ജൈത്ര യാത്ര തുടങ്ങുകയായിരുന്നു.. ഹോട്ടൽ ജീവനക്കാരനായ കൽപ്പറ്റ മൈതാനി ഗ്രാമത്തുവയൽ വെള്ളാച്ചിറ ജോഷിയുടെയും ശ്രീജയുടെയും രണ്ടാമത്തെ മകളായ വി.ജെ. ജോഷിതയിലൂടെ വയനാട് ക്രിക്കറ്റ് ലോകത്തിന് വലിയ സംഭാവനയാണ് നൽകിയത്. രണ്ട് വയസ്സുള്ളപ്പോൾ കൽപ്പറ്റ പള്ളിത്താഴെ റോഡിൽ മുതിർന്ന കുട്ടികൾക്കൊപ്പം കളിക്കാനിറങ്ങിയാണ് തുടക്കം. ‘മുണ്ടേരി സ്കൂളിൽ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ ക്രിക്കറ്റ് കോച്ച് അമൽ ആണ് ആദ്യമായി ജോഷിതയെ ക്രിക്കറ്റ് പരിശീലനത്തിന് പോകാൻ നിർബന്ധിച്ചത്. കൃഷ്ണഗിരി സ്റ്റേഡിയത്തിൽ വടകര മേമുണ്ട സ്കൂളിലെ കായികാധ്യാപിക ടി. ദീപ്തിയും ക്രിക്കറ്റ് കോച്ച് ജസ്റ്റിൻ ഫെർണാണ്ടസുമാണ് ക്രിക്കറ്റിൻ്റെ ബാലപാഠങ്ങൾ മുതൽ ഇക്കാലമത്രയും പരിശീലിപ്പിച്ചത്. അണ്ടർ 16 ആണ് ആദ്യമായി കേരളത്തിന് വേണ്ടി കളിച്ചത്. നിരവധി മത്സരങ്ങളിൽ കളിച്ചിട്ടുള്ള ജോഷിതയുടെ ചലഞ്ചർ ട്രോഫിക്കു വേണ്ടിയുള്ള കളിയിലെ മികവിലൂടെയാണ് ഇന്ത്യൻ ടീമിലേക്കെത്തുന്നത്. അണ്ടർ 19 ൽ കഴിഞ്ഞ വർഷം കേരള ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട ജോഷിത ആദ്യം ത്രിരാഷ്ട്ര ടൂർണ്ണമെൻ്റിലേക്കും പിന്നീട് ഏഷ്യാ കപ്പിലേക്കും തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സ് പത്ത് ലക്ഷം രൂപ പ്രതിഫലത്തിലാണ് ജോഷിതയെ ലേലത്തിലെടുത്തത്. ലോകകപ്പിലേക്ക് സെലക്ഷൻ കാത്തിരിക്കെയായിരുന്നു ഏഷ്യാ കപ്പിൽ ജോഷിത മിന്നും പ്രകടനം കാഴ്ചവെച്ചത്. ലോകകപ്പിൽ മകളുടെ നേട്ടത്തിൽ സന്തോഷവും അഭിമാനവുമുണ്ടന്ന് മാതാപിതാക്കളായ ജോഷിയും ശ്രീജയും പറഞ്ഞു. ഇന്ത്യൻ ടീമിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടന്ന് കളിക്കളത്തിൽ നിന്നുള്ള വീഡിയോ സന്ദേശത്തിലൂടെ ജോഷിതയും പറഞ്ഞു.