ചെങ്കൊടി പിടിക്കാനുള്ള അർഹത പോലും സി.പി.എം ന് നഷ്ടപ്പെട്ടു. സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ

എറണാകുളം : തൊഴിലാളി വർഗ്ഗ , പ്രത്യയ ശാസ്ത്ര രാഷ്ട്രീയ നിലപാടുകൾ കയ്യൊഴിഞ്ഞ് കഴിഞ്ഞ ആറ് പതിറ്റാണ്ടായി,സാമ്രാജ്യത്വ-കോർപ്പറേറ്റ് -മൂലധന സേവ തുടരുന്ന സി.പി.എം ന് ഒരു ഇടതുപക്ഷ പ്രസ്ഥാനമെന്ന നിലയിൽ ചെങ്കൊടി പിടിക്കാനോ കമ്മ്യൂണിസ്റ്റ് പാർടിയെന്ന പേര് ഉച്ചരിക്കാൻ പോലും അർഹതയില്ലാത്ത വിധം ജീർണ്ണിച്ചു കഴിഞ്ഞു എന്നതാണ് സംസ്ഥാനത്തെ ആനുകാലിക രാഷ്ട്രീയ സംഭവങ്ങളിലൂടെ വെളിവാകുന്നത്. അടിസ്ഥാന മാർക്സിസ്റ്റ് – ലെനിനിസ്റ്റ് നിലപാടുകളിൽ നിന്നും വർഗ്ഗ സമര പാതയിൽ നിന്നും വ്യതിചലിച്ച് കോർപ്പറേറ്റ് പാദസേവയുടേയും,സോഷ്യൽ ഡമോക്രസിയെ ആശ്ലേഷിച്ചതിൻ്റെയും അനിവാര്യമായ തകർച്ചയാണ് തൃപുരയേയും പശ്ചിമ ബംഗളിനെയും പോലെ കേരളത്തിലും ആ പാർട്ടി നേരിട്ടു കൊണ്ടിരിക്കുന്നത്.
പത്രസമ്മേളനം മുതൽ
പാർട്ടിയുടെ നയരൂപീകരണം വരെ പി.ആർ കമ്പനികൾക്കും , ‘നവകേരള യാത്ര ‘ കളും ‘സമരങ്ങ’ളും ‘സമ്മേളന ‘ങ്ങളും ഇവൻ്റ് മാനേജ്മെൻ്റ് സ്ഥാപനങ്ങൾക്കും ഏൽപ്പിച്ചു കൊടുക്കുന്ന ഒരു പ്രൈവറ്റ് ലിമിറ്റഡ് കോർപ്പറേറ്റ് സ്ഥാപനമായി പിണറിയി വിജയൻ സിപിഎം നെ മാറ്റിക്കഴിഞ്ഞു.

ഇതിനുമുമ്പും പല തവണ ഞങ്ങൾ സൂചിപ്പിച്ചതു പോലെ ആപൽക്കരമായ അവസ്ഥയിലേക്ക് രാജ്യത്തെ നയിച്ചു കൊണ്ടിരിക്കുന്ന ഹിന്ദുത്വ -ആർ.എസ്സ് എസ്സ് ഫാസിസ്റ്റ് ശക്തികളെ പ്രീണിപ്പിക്കാൻ , സി.പിഎം ഉം പിണറായി വിജയനും നടത്തി കൊണ്ടിരിക്കുന്ന ശ്രമങ്ങൾ ,
കേരളത്തിൻ്റെ രാഷ്ട്രീയ സാമൂഹ്യ മണ്ഡലങ്ങളിൽ അതീവ ഗുരുതരമായ ഭവിഷ്യത്തുക്കളാണ് സൃഷ്ടിക്കാൻ പോകുന്നത്.

മൂന്നാം മോഡി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം സമ്പൂർണ്ണമായി ആർ എസ്സ് എസ്സിന് സി.പി.ഐ (എം) കീഴടങ്ങിയിരിക്കുന്നു എന്നാണ് വസ്തുതകൾ സൂചിപ്പിക്കുന്നത്.
മോഡി സർക്കാർ മുന്നോട്ട് വെക്കുന്ന കോർപ്പറേറ്റ് മൂലധന താത്പര്യങ്ങളെ സേവിക്കുന്ന വികസന നയങ്ങൾ നടപ്പാക്കുന്നതിലും, സംവരണം ഉൾപ്പെടെയുള്ള ഇതര സാമൂഹിക-രാഷ്ട്രീയ നയങ്ങൾ നടപ്പാക്കുന്നതിലും, യു എ പി എ അടക്കമുള്ള കേന്ദ്ര കരിനിയമങ്ങൾ രാഷ്ട്രീയ എതിരാളികൾക്കെതിരെ പ്രയോഗിച്ചും ജനകീയ പ്രക്ഷോഭങ്ങളെ നിഷ്ഠൂരമായി അടിച്ചമർത്തിയും കറകളഞ്ഞ വലതു രാഷ്ട്രീയത്തിന് കീഴടങ്ങിയ സി.പി.എം , ഇപ്പോൾ ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ ഉറച്ച വക്താക്കളായി രംഗത്ത് വന്നിരിക്കയാണ് . ഇതിൻ്റെ ഏക ഗുണ ഭോക്താവാകട്ടെ, മുഖ്യമന്ത്രി പിണറായി വിജയൻ മാത്രമാണ്.
അതുകൊണ്ടാണ് രാജാവിനേക്കാൾ വലിയ രാജഭക്തിയിൽ , ‘ഇസ്ലാമോഫോബിയ’യുടെ പ്രചാരകനായി പി. ആർ വർക്കിൻ്റെ സഹായത്തോടെ വംശീയ വിഷം ചീറ്റാൻ പിണറായി വിജയൻ നിർബ്ബന്ധിക്കപ്പെടുന്നത്.

ഇന്ത്യയെ അതിവേഗം ഒരു ഹിന്ദുത്വ രാഷ്ട്രമായി പ്രഖ്യാപിക്കാനുള്ള ‘നാഗ്പൂർ ഹെഡ് ക്വാർട്ടേഴ്സി’ ൻ്റെ തീരുമാനം നടപ്പാക്കാൻ രാജ്യത്താകമാനം മുസ്ലീം വിരുദ്ധതയും ,വംശീയ-വർഗ്ഗീയ പ്രചാരണങ്ങൾക്കും കലാപങ്ങൾക്കും ആർ എസ്സ് എസ്സ് നേതൃത്വം കൊടുക്കുന്ന ഹിന്ദുത്വ -ഫാസിസ്റ്റ് ശക്തികൾ കിണഞ്ഞു ശ്രമിക്കുകയാണ്.
ഇന്ന് ഫാസിസ്റ്റ് ശക്തികൾ ഉയർത്തുന്ന രാജ്യത്തിന് എതിരായ , അതീവ ഗുരുതരമായ വെല്ലുവിളി ഇത് മൂലം സി പി എം ന് കണ്ടില്ലന്ന് നടിക്കേണ്ടി വരുന്നു.

കണ്ണൂർ ജില്ലയിൽ കോടിയേരി ബാലകൃഷ്ണൻ്റെ പ്രതിമാ അനാഛാദന ചടങ്ങിൽ പോലും മുഖ്യാഥിതിയായി ആർ എസ്സ്.എസ്സ് നേതാവ് എത്തുന്ന അവസ്ഥ മറ്റെന്താണ് സൂചിപ്പിക്കുന്നത്?

പിണറായി വിജയൻ്റെ എല്ലാ ദുഷ് ചെയ്തികൾക്കും വലം കൈയായി ഇതുവരെ പ്രവർത്തിച്ച ആളാണ് പി.വി.അൻവർ .
പിണറായി വിജയൻ്റെ ആർ എസ് എസ് പ്രീണനങ്ങളെ അക്കമിട്ട് നിരത്തി കൊണ്ടു് , പൂരം കലക്കിയതിൻ്റെ ഗുണഫലം നേടിയെടുത്ത് സുരേഷ് ഗോപി ക്ക് തൃശൂർ ലോകസഭാ സീറ്റു കരസ്ഥമാക്കാൻ സഹായിച്ച എ ഡി ജി പി യുടെ നടപടി, തുടങ്ങി ഭരണതലത്തിലെ നിരവധി വീഴ്ചകൾ ചൂണ്ടി കാണിച്ചു കൊണ്ടാണ് പി.വി അൻവർ പിണറായി വിജയനെതിരെ തിരിഞ്ഞത്. എൽഡിഎഫ് എം.എൽ.എ. ആയ പി.വി.അൻവർ ഉയർത്തിയ ഈ പ്രശ്ന ങ്ങളോടു മുഖം തിരിഞ്ഞു നിൽക്കുകയും ,അദ്ദേഹം ഉയർത്തി വിട്ട ചോദ്യങ്ങൾക്ക് മറുപടി പോലുമില്ലാതെ, പാർട്ടി നേരിടുന്ന ഗുരുതരമായ അഭ്യന്തര ശൈഥില്യത്തിൽ നിന്നും രക്ഷ തേടി കായികമായ കടന്നാക്രമണ ഭീഷണിക്കും പി. ആർ കമ്പനികളെ ആശ്രയിച്ചു കൊണ്ടുള്ള ഇസ്ലാമോഫോബിയ പ്രചാരണത്തിനുമാണ് സിപിഎം നേതൃത്വം കൊടുത്തു കൊണ്ടിരിക്കുന്നത്.

കേരളത്തിലെ പോലീസ് സംവിധാനത്തെ നാഗ്പൂരിൽ നിന്നും നിയന്ത്രിക്കാൻ കഴിയുന്ന അതീവ ഗുരുതരവും ആപൽകരവുമായ ക്രമീകരണമാണ് അഭ്യന്തര വകുപ്പിൽ പിണറായി നടത്തി കഴിഞ്ഞിരിക്കുന്നത്. ഒരു കടുത്ത ക്രിമിനൽ കുറ്റവാളി യാണന്നറിഞ്ഞിട്ടും എ.ഡി.ജി.പിക്കെതിരെ ഒരു ചെറുവിരൽ അനക്കാനാവാത്ത വിധം പിണറായി എന്തുകൊണ്ട് നിസ്സഹായനാകുന്നു?
മുസ്ലിം രക്തത്തിന് വേണ്ടി ആർത്തുവിളിച്ച രമൺ ശ്രീവാസ്തവയും , അടുത്തൂൺ പറ്റി പിരിഞ്ഞു പോയിട്ടും പുതിയ ലാവണം നേടിയെടുത്ത ‘നാഗ്പൂർ ഭക്തനായ ‘ ലോക്നാഥ് ബഹറയും , കറകളഞ്ഞ ആർ.എസ്സ്.എസ്സ് ആണന്ന് തെളിഞ്ഞ എഡിജിപിയും അപകടകരമായ ഹിന്ദുത്വ ധ്രുവീകരണമല്ലാതെ എന്തു സംഭാവനയാണ് കേരളത്തിന് നൽകിയിട്ടുള്ളത്!

പിണറായിയുടെ ഇസ്ലാമോ ഫോബിയ പ്രചാരണം ആർ.എസ്സ് എസ്സിനെ പ്രീതിപ്പെടുത്തുന്നതിനാണ് . നാഗ്പൂരിൻ്റെ അനൗദ്യോഗിക മാദ്ധ്യമ വക്താക്കളായി അധ:പ്പതിച്ച സി.പി.ഐ (എം)
മുസ്ലിം ജനസാമാന്യത്തെ പൊതു സമൂഹത്തിന് മുന്നിൽ കുറ്റക്കാരായി മുദ്ര കുത്തുന്നതിന് മത്സരിക്കുകയാണ്.
മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഹിന്ദു പത്രവുമായുള്ള ഇൻ്റർവ്യൂ
ആരുടെ താത്പര്യങ്ങളെ സേവിക്കുന്നതിന് വേണ്ടിയായിരുന്നു ?
കേരള മുഖ്യമന്ത്രി നടത്തിയ ഒരു അഭിമുഖത്തിന് ഒത്താശ ചെയ്ത പി.ആർ കമ്പനി പ്രതിനിധികൾ എഴുതിനൽകിയ കുറിപ്പുകൂടി കൂട്ടിച്ചേർത്തു എന്നാണ് ഹിന്ദു പത്രത്തിൻ്റെ എഡിറ്റർ ക്ഷമാപണം നടത്തിയത്. ഇത് ശരിയാണങ്കിൽ
ഇസ്ലാമോഫോബിയ പ്രചരിപ്പിക്കാനുള്ള ഇത്തരമൊരു ഇൻ്റർവ്യു തരപ്പെടുത്തി കൊടുത്ത കെയ്സൺ കമ്പനിയുടെ താൽപര്യമെന്താണ്? മുഖ്യമന്ത്രിയുടെ അഭിമുഖത്തിൽ പങ്കെടുക്കാനും കൂട്ടിച്ചേർക്കലുകൾ നടത്താനും കഴിയുന്ന കെയ്സൺ കമ്പി നിയെ ചുമതലപ്പെടുത്തിയത് ആരാണ് ? തുടങ്ങിയ, കേരളത്തെ വർഗ്ഗീയ കലാപങ്ങളുടെ ചുടലക്കളമാക്കാൻ ലക്ഷ്യമിട്ട ഗൗരവമായ പ്രശ്നങ്ങൾക്ക് സി.പി.എം മറുപടി പറയേണ്ടതുണ്ട്.
കേരളീയ സമൂഹ്യ അന്തരീക്ഷത്തിൽ വിദ്വേഷത്തിൻ്റെ തീ കോരിയിടുന്നതിനും ഹിന്ദുത്വ ഫാസിസ്റ്റുകൾ ലക്ഷ്യം വെക്കുന്നിടത്തേക്ക് കേരളത്തെ എത്തിച്ചു കൊടുക്കുകയും ചെയ്യുന്ന സി.പി.എം നേതൃത്വം തീക്കൊള്ളി കൊണ്ടാണ് പുറം ചൊറിയുന്നത്. ചെങ്കൊടിയേയും, മാർക്സിസത്തേയും സാക്ഷിയാക്കി കൊണ്ടാണ് സി.പി.എംഇതല്ലാം ചെയ്തു കൂട്ടുന്നത് എന്നത് വിഷയത്തിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. ചെങ്കൊടിയുടെ പേര് ഉച്ചരിക്കാൻ അവകാശം പോലുമില്ലാത്ത സിപിഎം -പിണറായി അച്ചുതണ്ടിനെ തൂത്തു മാറ്റി ,തൊഴിലാളി -കർഷക ജനവിഭാഗങ്ങളും ന്യൂനപക്ഷ – മർദ്ദിത ജനവിഭാഗങ്ങളും ഒന്നിച്ചു ചേർന്ന് ഫാസിസത്തിനും കോർപറേറ്റ് ആധിപത്യത്തിനുമെതിരായി വളർന്നുവരേണ്ട ജനകീയ പ്രക്ഷോഭത്തെ ശക്തിപ്പെടുത്തുക എന്നതാണ് മുഖ്യം.
ജനാധിപത്യ -വിപ്ലവ ശക്തികളുടെ അതീവ ജാഗ്രതയും ഇടപെടലുകളുമാണ് കേരളം ഇന്ന് ആവശ്യപ്പെടുന്നത്.സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ
കേരള സംസ്ഥാന കമ്മിറ്റി.

Leave a Reply

Your email address will not be published. Required fields are marked *