കോഴിക്കോട് : നാദാപുരം വിലങ്ങാട്ട് വനംവകുപ്പ് ജീവനക്കാരനൊപ്പം കാട്ടുപോത്തിനെ തുരത്തുന്നതിനിടെ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രദേശത്ത് തെരച്ചിൽ ഊർജ്ജിതമാക്കി.പ്രതികൂല സാഹചര്യങ്ങൾ തുടർന്നാൽ കാട്ടുപോത്തിനെ മയക്കുവെടി വെച്ച് പിടികൂടാനാണ് പ്രാഥമിക തീരുമാനം.
അപകടകാരിയായ കാട്ടുപോത്തിനെ തുരത്താൻ കഴിഞ്ഞില്ലെങ്കിൽ വെടിവെച്ച് കൊല്ലേണ്ടി വരുമെന്ന റിപ്പോർട്ട് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റിന് കൈമാറിയിട്ടുണ്ട്.ചെങ്ങന്നൂർ കോടതിയിലെ ജീവനക്കാരനും വിലങ്ങാട് സ്വദേശിയുമായ വി.സി. സുനിൽ ആണ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്.ഓണാഘോഷത്തിനായി നാട്ടിലെത്തിയ സുനിൽ,ഗ്രാമത്തിലിറങ്ങിയ കാട്ടുപോത്തിനെ വനത്തിലേക്ക് തുരത്താൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണത്തിന് ഇരയായത്.
