• admin

  • June 23 , 2020

ഹൈദരാബാദ് : കോവിഡ് ജനങ്ങളെ ആരോഗ്യപരമായി മാത്രമല്ല സാമ്പത്തികമായും വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്. വൈറസ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ എന്ന് തുറക്കുമെന്ന് ഇപ്പോഴും തീരുമാനമായിട്ടില്ല. സ്‌കൂളുകള്‍ തുറക്കാതായതോടെ സ്വകാര്യ സ്‌കൂള്‍ അധ്യാപകരുടെ വരുമാന മാര്‍ഗമാണ് അടഞ്ഞിരിക്കുന്നത്. ഇതോടെ പല അധ്യാപകരും മറ്റ് ജോലികള്‍കണ്ടെത്തിയിരിക്കുകയാണ്. ഇന്‍ഷുറന്‍സ് വഴിയോരക്കച്ചവടക്കാരായും മറ്റും അവര്‍ പുതിയ തൊഴില്‍ ചെയ്യുകയാണിപ്പോള്‍. ഇപ്പോഴിതാ അത്തരത്തിലൊരു അധ്യാപകന്റെ വാര്‍ത്തയാണ് പുറത്തുവരുന്നത്. സ്വകാര്യ സ്‌കൂള്‍ പ്രിന്‍സിപ്പലും സോഷ്യല്‍ സയന്‍സ് അധ്യാപകനുമായ രാംബാബു മരഗാനി ജീവിക്കാന്‍ ഇപ്പോള്‍ തട്ടുകടയിട്ടിരിക്കുകയാണ് സ്വന്തം നാട്ടില്‍. രാംബാബുവും ഭാര്യയും തന്നെയാണ് നടത്തിപ്പുകാര്‍. ഇഡ്‌ലി, ദോശ, വട തുടങ്ങിയവയാണ് വില്‍ക്കുന്നത്. തെലങ്കാനയിലെ ഖമ്മം സ്വദേശിയായ രാംബാബു ഝാര്‍ഖണ്ഡിലെ റാഞ്ചിയിലാണ് സ്‌കൂള്‍ അധ്യാപകനായി ജോലി ചെയ്തിരുന്നത്. ലോക്ക്ഡൗണിന് പിന്നാലെ കുടുംബത്തോടൊപ്പം നാട്ടിലേക്ക് വരികയായിരുന്നു.സ്‌കൂള്‍ തുറക്കുന്നതില്‍ അനിശ്ചിതത്വം നിലനിന്ന സാഹചര്യത്തിലാണ് മറ്റുള്ളവരെ ആശ്രയിക്കാതെ അധ്വാനിച്ച്‌ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തതെന്ന് രാംബാബു പറഞ്ഞു.