• admin

  • September 26 , 2020

കൊല്ലം : കൊട്ടിയത്ത് വിവാഹത്തില്‍ നിന്നും പ്രതിശ്രുത വരന്‍ പിന്മാറിയതിനെ തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യചെയ്ത സംഭവത്തില്‍ സംസ്ഥാന ക്രൈം ബ്രാഞ്ച് അനേഷണം തുടങ്ങി. അന്വേഷണ ഉദ്യോഗസ്ഥനായ കെ ജി സൈമണ്‍ റംസിയുടെ വീട്ടില്‍ എത്തി വീട്ടുകാരുടെ മൊഴി എടുത്തു. സംഭവവുമായി ബന്ധമുള്ള ആരും രക്ഷപെടാന്‍ പോകുന്നില്ലന്ന് കെ ജി സൈമണ്‍ പറഞ്ഞു. ജില്ലാ ക്രൈബ്രാഞ്ച് അന്വേഷണസംഘത്തില്‍ നിന്നും ഇന്നലെ കേസ്സ് ഡയറി കൈപറ്റിയശേഷം സംസ്ഥാന ക്രൈം ബ്രാഞ്ചിന്‍റെ ചുമതലയുള്ള പത്തനംതിട്ട എസ് പി കെ ജി സൈമണ്‍ നേരിട്ട് എത്തിയാണ് കേസ്സിന്‍റെ നാള്‍ വഴികള്‍ പരിശോധിച്ചത്. റംസിയുടെ കൊട്ടിയത്തെ വീട്ടില്‍ എത്തി കുടുംബാംഗങ്ങളുടെ മൊഴിരേഖപ്പെടുത്തി. അന്വേഷണത്തിന്‍റെ ഭാഗമായി പ്രതിശ്രുത വരന്‍ ഹാരിസ് മുഹമ്മദിനെ കസ്റ്റഡിയില്‍ വാങ്ങും. ഇതിനായി അന്വേഷണ സംഘം ഉടന്‍ കോടതിയെ സമീപിക്കും. സംഭവവുമായി ബന്ധമുണ്ടന്ന് പറയപ്പെടുന്ന സീരിയല്‍ ലക്ഷമി പ്രമോദിനെ രണ്ട് ദിവസത്തിനകം ക്രൈബ്രാഞ്ച് ഓഫിസില്‍ വിളിച്ച്‌ വരുത്തി ചോദ്യം ചെയ്യാനും അന്വേഷണ സംഘം നീക്കം തുടങ്ങി. ഹാരിസ് മുഹമദിന്‍റെ അമ്മയെ വീണ്ടും ചോദ്യം ചെയ്യും. സംഭവവുമായി ബന്ധമുള്ള ആരും രക്ഷപ്പെടില്ലന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. തിങ്കളാഴ്ച സീരിയല്‍ നടി ലക്ഷമി പ്രമോദിന്‍റെ മുന്‍‍കൂര്‍ ജാമ്യാപേക്ഷ വീണ്ടും കോടതിയുടെ പരിഗണനയില്‍ എത്തും. അന്ന് തന്നെ കേസ്സ് ഡയറി കോടതിയില്‍ സമര്‍പ്പിക്കാനാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം. മോബൈല്‍ ഫോണില്‍ നിന്നും ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ റംസിയുടെയും ഹാരിസ് മുഹമദിന്‍റെയും ചില സുഹൃത്തുകളെ ഉടന്‍ ചോദ്യം ചെയ്യും. ഇതിനായി പട്ടിക തയ്യാറാക്കി കഴിഞ്ഞു. റംസിയെ ഗര്‍ഭ ചിദ്രം ചെയ്യുന്നതിനായി ഹാരിസ് മുഹമദിന് വേണ്ടി വ്യാജവിവാഹ രേഖകള്‍ തയ്യാറാക്കന്‍ സഹായിച്ചവരെയും അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിടുണ്ട്.