• admin

  • January 5 , 2022

കോട്ടയം : വിധവകള്‍,വയോജനങ്ങള്‍,ഭിന്നശേഷിക്കാര്‍ ,വികലാംഗര്‍ എന്നിവരുടെ ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിക്കുമെന്നു വാഗ്ദാനം നല്‍കിയ ഇടതു സര്‍ക്കാര്‍ നാളിതുവരെയായിട്ടും നടപ്പാക്കിയിട്ടില്ലെന്ന് കേരള വിധവാ വയോജന ക്ഷേമസംഘം സംസ്ഥാന പ്രസിഡന്റ് ആപ്പാഞ്ചിറ പൊന്നപ്പന്‍. സംസ്ഥാന സര്‍ക്കാരിന്റെ വാഗ്ദാനലംഘനത്തിനെതിരെ കേരള വിധവാ വയോജന ക്ഷേമസംഘം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോട്ടയം കലക്‌ട്രേറ്റിന് മുമ്പില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് 2500 രൂപയായി ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുമെന്നാണ് വാഗദാനം നല്‍കിയാണ് വിജയിച്ച് അധികാരത്തില്‍ എത്തിയത്. മാസങ്ങള്‍ കഴിഞ്ഞിട്ടും ക്ഷേമപെന്‍ഷന്‍ 1600 രൂപയില്‍ നിന്നും ഒരു രൂപ പോലും വര്‍ധിപ്പിച്ചിട്ടില്ല. വാക്കുപാലിക്കാത്ത ഈ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണുള്ളതെന്ന് ആപ്പാഞ്ചിറ പൊന്നപ്പന്‍ പറഞ്ഞു. വിധവ പെന്‍ഷന്‍ അയ്യായിരം രൂപയായി വര്‍ധിപ്പിക്കുക,വിധവകള്‍ക്ക് ഭൂമിയും വീടും നല്‍കുക,ഒരു ലക്ഷം രൂപ വരെ പലിശ രഹിത വായ്പ അനുവദിക്കുക,പി എസ് സി നിയമനങ്ങളില്‍ പത്തു ശതമാനം സംവരണം അനുവദിക്കുക വയോജനങ്ങള്‍ക്ക് 1500 രൂപ മെഡിക്കല്‍ അലവന്‍സ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ധര്‍ണയില്‍ ഉന്നയിച്ചു. കേരള വിധവാ വയോജന ക്ഷേമസംഘം ജില്ലാ ആക്ടിംഗ് സെക്രട്ടറി പത്മാക്ഷി രാഘവന്‍ അധ്യക്ഷയായി. ,രവിന്ദ്രന്‍ കണ്ണൂര്‍,ജോക്കബ് ഏറ്റുമാനൂര്‍,പി എസ് കൃഷ്ണന്‍കുട്ടി ,അംബുജന്‍ തൊടുപുഴ,കുഞ്ഞമ്മ മലരിക്കല്‍,അമ്മിണി വടകര,റോസമ്മ ജോസഫ് ,എത്സമ്മ പട്ടേരി എന്നിവര്‍ പ്രസംഗിച്ചു.