• admin

  • May 31 , 2021

ന്യൂഡൽഹി :

 കേന്ദ്ര സർക്കാരിന്റെ വാക്സിൻ നയത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതി. വാക്സിന് രണ്ടു വില ഈടാക്കുക, വാക്സിൻ ക്ഷാമം തുടങ്ങി വാക്സിൻ നയത്തിലെ അപാകങ്ങൾ ചൂണ്ടിക്കാട്ടിയ കോടതി കേന്ദ്രത്തെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. വാക്സിന് യജ്ഞവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ആശങ്കകളും പരിഹരിച്ച് പുതിയ സത്യവാങ്മൂലം ഫയൽ ചെയ്യാൻ രണ്ടാഴ്ചത്തെ സമയാണ് കോടതി കേന്ദ്രത്തിന് നൽകിയിരിക്കുന്നത്.

കേന്ദ്രത്തിനും സംസ്ഥാനത്തിനും വാക്സിന് രണ്ടു വില നൽകേണ്ടി വരുന്നതിനെ കോടതി ചോദ്യം ചെയ്തു. ഒരേ വാക്സിന് രണ്ടു പേർക്ക് എങ്ങനെ രണ്ടു വിലകളിൽ നൽകാൻ കഴിയുമെന്നാണ് കോടതി ചോദിച്ചത്. കേന്ദ്രവും സംസ്ഥാനവും നികുതിദായകരുടെ പണമാണ് വാക്സിൻ വാങ്ങുന്നതിനായി ചെലവഴിക്കുന്നത്. അതിനാൽ വ്യത്യസ്ത വില ഈടാക്കുന്നത് അനുവദിക്കാനാവില്ലെന്ന് കോടതി വാക്കാൽ നിരീക്ഷിച്ചു. ഒരേ വിലയ്ക്ക് വാക്സിൻ നൽകണമെന്ന നിരീക്ഷിച്ച കോടതി ഇതു സംബന്ധിച്ച് ഉത്തരവൊന്നും പുറപ്പെടുവിച്ചിട്ടില്ല.

'കേന്ദ്രം നൽകുന്നതിനേക്കാൾ കൂടുതൽ പണം എന്തിനാണ് സംസ്ഥാനങ്ങൾ വാക്സിൻ വാങ്ങുന്നതിനായി നൽകേണ്ടത്? വാക്സിൻ വില നിർണയിക്കാനുളള അധികാരം കേന്ദ്രം എന്തു കൊണ്ടാണ് നിർമാതാക്കൾക്ക് വിട്ടത്? രാജ്യത്തിന് വേണ്ടി ഒരു വില ഏർപ്പെടുത്തേണ്ട ഉത്തരവാദിത്തം കേന്ദ്രത്തിനുണ്ട്.' വില നിർണയിക്കാനുളള കേന്ദ്രത്തിന്റെ അധികാരവും കോടതി ചൂണ്ടിക്കാട്ടി. സ്വകാര്യ ആശുപത്രികൾക്ക് കൂടുതൽ വില നൽകേണ്ടി വരുന്നതും കോടതി നിരീക്ഷിച്ചു. കോവിൻ പോർട്ടലലിൽ രജിസ്റ്റർ ചെയ്യണമെങ്കിൽ ഒരാൾ ഡിജിറ്റൽ അറിവ് ഉളള വ്യക്തിയായിരിക്കണം. അതിനാൽ തന്നെ ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിൽ രജിസ്ട്രേഷൻ നടക്കില്ലെന്നും കോടതി പറഞ്ഞു. ഇക്കാര്യം പുഃനപരിശോധിക്കേണ്ടതുണ്ട്.

'45 വയസ്സിന് മുകളിലുളള എല്ലാവർക്കും കേന്ദ്രം വാക്സിൻ സംഭരിക്കുന്നുണ്ട്. എന്നാൽ 18-44 വയസ്സുവരെയുളളവർക്ക് വാക്സിൻ സംഭരിക്കുന്നതിൽ വിഭജനം ഉണ്ട്. സംസ്ഥാനങ്ങൾക്ക് അമ്പതു ശതമാനം വാക്സിൻ നിർമാതാക്കളിൽ നിന്ന് ലഭ്യമാകും. ബാക്കിയുളളത് സ്വകാര്യ ആശുപത്രികൾക്ക് നൽകണം. എന്താണ് ഇതിന്റെ അടിസ്ഥാനം?

45-ന് മുകളിൽ പ്രായമുളളവരിലാണ് കൂടുതൽ മരണം റിപ്പോർട്ട് ചെയ്യുന്നതെന്നായിരുന്നു നിങ്ങളുടെ വ്യാഖ്യാനം. എന്നാൽ രണ്ടാം കോവിഡ് വ്യാപനത്തിൽ ഈ ഗ്രൂപ്പിനെയല്ല ഗുരുതരമായി കോവിഡ് ബാധിച്ചത് അത് 18-44 പ്രായത്തിനിടയിലുളളവരെയാണ്. ഡേറ്റകൾ സൂചിപ്പിക്കുന്നത് മെയ് 1-നും 24-നും ഇടയിൽ കോവിഡ് ബാധിതരായവരിൽ അമ്പതു ശതമാനം പേരും 18-40 വയസ്സിന് ഇടയിലുളളവരാണെന്നാണ്. വാക്സിൻ സംഭരിക്കുക എന്നതാണ് ഉദ്ദേശ്യമെങ്കിൽ 45 മുകളിൽ പ്രായമുളളവർക്ക് വേണ്ടി മാത്രം എന്തു കൊണ്ട് കേന്ദ്രം വാക്സിൻ വാങ്ങണം.' ഡി.വൈ. ചന്ദ്രചൂഢ്, എൽഎൻ റാവു, എസ് രവീന്ദ്രഭട്ട് എന്നിവരടങ്ങിയ മൂന്നംഗബെഞ്ച് ചോദിച്ചു.

കേന്ദ്രത്തിനെതിരേ രൂക്ഷമായ പരിഹാസവും കോടതിയുടെ ഭാഗത്ത് നിന്നുണ്ടായി. ഉത്തർപ്രദേശിൽ മൃതദേഹം പുഴയിലേക്ക് എറിയുന്ന വാർത്തയെ കുറിച്ച് മൂന്നംഗ ബെഞ്ചിലെ ജസ്റ്റിസ് നാഗേശ്വർ റാവു ചൂണ്ടിക്കാണിച്ചപ്പോൾ ആ വാർത്ത പുറത്തുകൊണ്ടുവന്ന മാധ്യമത്തിനെതിരേ രാജ്യദ്രോഹത്തിന് കേസെടുത്തിട്ടുണ്ടോ എന്നറിയില്ലെന്നായിരുന്നു ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢ് പ്രതികരിച്ചത്.