• admin

  • March 9 , 2022

കൽപ്പറ്റ : അരിവാൾ രോഗികളോടുളള സംസ്ഥാന സർക്കാരിൻ്റെ അവഗണന അവസാനിപ്പിക്കണമെന്ന് സിക്കിൾ സെൽ അനീമിയ പേഷ്യൻ്റ്സ് അസോസിയേഷൻ ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.     2021 ഫെബ്രുവരി 14 ന് തറക്കല്ലിട്ട കോംമ്പ്രിഹെൻസീവ് ഹീമോഗ്ലോബിനോപ്പതി റിസർച്ച് സെന്റർ ഹോസ്പിറ്റലിന്റെ നിർമ്മാണ പ്രവർത്തനം ഉടൻ ആരംഭിക്കുക എന്ന ആവശ്യം ഉന്നയിച്ച് വയനാട്ടിലെ അരിവാൾ കോശരോഗികൾ തറക്കല്ലിട്ടിടത്ത് സത്യാഗ്രാഹ സമരം നടത്തുന്നു. കഴിഞ്ഞ ഫെബ്രുവരി 14 നാണ് അന്നത്തെ ആരോഗ്യ വകുപ്പുമന്ത്രി ഷൈലജ ടീച്ചർ വയനാട് ജില്ലയിലെ തവിഞ്ഞാൽ പഞ്ചായത്തിലുള്ള ഗ്ലൻലവൻ എസ്റ്റേറ്റിലെ ആരോഗ്യവകുപ്പിന്റെ കൈവശമുള്ള ഭൂമിയിൽ അരിവാൾ കോശരോഗികളുടെ ചിരകാല സ്വപ്നമായ ഹീമോഗ്ലോബിനോപ്പതി റിസർച്ച് സെന്ററിന് തറക്കല്ലിട്ടത്.   വയനാട് ജില്ല , കോഴിക്കോട് കണ്ണൂർ മലപ്പുറം ജില്ലകളുടെ കിഴക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിലെ മാത്രമല്ല സമീപസ്ഥമായ കുടക് മൈസൂർ നീലഗിരി പ്രദേശങ്ങളിലേയും തദ്ദേശീയ ജനവിഭാഗങ്ങളിൽ വ്യാപകമായ അരിവാൾ കോശ രോഗബാധിതരുടെ രോഗനിർണയത്തിനും തുടർചികിൽയുടെ ഏകോപനത്തിനുമുള്ള അർത്ഥപൂർണമായ ഒരു ചുവടുവയ്പ്പായിരുന്നു ഈ ഗവേഷണ കേന്ദ്രം . എന്നാൽ ഇന്നേക്ക് ഒരു വർഷം കഴിഞ്ഞുവെങ്കിലും ഏറ്റവും പാർശ്വവൽകൃത വിഭാഗത്തിന്റെ പ്രതീക്ഷയായ ഈയൊരു പദ്ധതി വെറുമൊരു ഫലകത്തിൽ ഒതുങ്ങുമോ എന്ന് ഞങ്ങൾ ആശങ്കപ്പെടുന്നു.   ഈയൊരു ഗവേഷണ കേന്ദ്രത്തിന്റെ നിർമ്മിതി അടിയന്തിരമായി ആരംഭിക്കണമെന്നും ഈ പദ്ധതി യാഥാർത്ഥ്യമാകുന്നത് വരെ മാനന്തവാടി ജില്ലാ ആശുപത്രിയിൽ ഒരു ഡോക്ടറെ നോഡൽ ഓഫസറായി നിയമിച്ച് കൊണ്ട് ക്രൈസിസ് മാനേജമെന്റ് മുതൽ ടെർഷ്യറി കെയർ വരെ അരിവാൾ കോശ രോഗികളുടെ പരിചരണം ഏകോപിപ്പിച്ച് മോണിറ്റർ ചെയ്യുന്നതിനായി ഒരു പ്രത്യേക യൂനിറ്റ് ആരംഭിക്കണമെന്ന വർഷങ്ങളായുള്ള ആവശ്യം പലതവണ ഉറപ്പ് നൽകിയിട്ടും ഇന്നേ വരെ നടപ്പിലാക്കിയിട്ടില്ല.     ഗവേഷണ കേന്ദ്രത്തിന്റെ നിർമാണം നടപ്പിലാക്കണമെന്നും അത് വരെ ചികിൽസ മോണിറ്റർ ചെയ്യുന്നതിന് ജില്ലാ ആശുപത്രിയിൽ സ്പഷ്യൽ യൂനിറ്റ് ആരംഭിക്കണമെന്നും ആവശ്യപ്പെട്ട് 2022 മാർച്ച് 11 ന് രാവിലെ 11 മണിക്ക് അരിവാൾ രോഗി അസോസിയേഷന്റെ നേതൃത്വത്തിൽ തറക്കല്ലിട്ട ഭൂമിയിൽ സത്യാഗ്രഹ സമരം നടത്തുമെന്ന് സിക്കിൾസെൽ അനീമിയ പേഷ്യൻ്റ് സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞൂ.