• admin

  • January 7 , 2020

: കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ആഗോള നിക്ഷേപക സമ്മേളനമായ അസെന്‍ഡ് കേരള രണ്ടാം ലക്കത്തിന്റെ രജിസ്‌ട്രേഷന് മികച്ച പ്രതികരണം. ഈ മാസം 9, 10 തിയതികളില്‍ കൊച്ചിയിലെ ലുലു ബോള്‍ഗാട്ടി ഇന്റര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന സമ്മേളനത്തില്‍ ഇതുവരെ 2000 പേര്‍ രജിസ്റ്റര്‍ ചെയ്തു കവിഞ്ഞു. അസെന്‍ഡ് സമ്മേളനത്തില്‍ 1500 പേരെയാണ് പ്രതീക്ഷിച്ചിരുന്നത്. ഓണ്‍ലൈന്‍ വഴി മാത്രമായിരുന്നു രജിസ്‌ട്രേഷന്‍ അനുവദിച്ചത്. രജിസ്‌ട്രേഷന്‍ ഉടന്‍ അവസാനിക്കും. സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള രജിസ്‌ട്രേഷന്‍ തിയതി 2019 ഡിസംബര്‍ 9 വരെയാണ് വ്യവസായ വകുപ്പ് തീരുമാനിച്ചിരുന്നത്. പിന്നീട് ഇത് ദീര്‍ഘിപ്പിക്കുകയായിരുന്നു. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ നിക്ഷേപകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, എയ്ഞ്ചല്‍ നിക്ഷേപകര്‍ എന്നിവര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ സാധിക്കും. 100 കോടിയിലേറെ മുതല്‍ മുടക്കുള്ള 18 മെഗാ പദ്ധതികളുള്‍പ്പെടെ 100 ല്‍ പരം വ്യവസായ പദ്ധതികളാണ് നിക്ഷേപകര്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്. അടിസ്ഥാന സൗകര്യം, പെട്രോകെമിക്കല്‍സ്, പ്രതിരോധം, കാര്‍ഷിക-ഭക്ഷ്യ സംസ്‌കരണം എന്നിവ മുതല്‍ ഇലക്ട്രോണിക് ഹാര്‍ഡ് വെയര്‍, വിനോദസഞ്ചാരം, തുറമുഖങ്ങള്‍ വരെ നീളുന്ന വൈവിധ്യമാര്‍ന്ന പദ്ധതികളുടെ നിരയാണ് തയ്യാറാകുന്നത്. ജൈവ ശാസ്ത്രം, മത്സ്യബന്ധനം, ഗതാഗതം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട പദ്ധതികളുമുണ്ടാകും.