• admin

  • January 13 , 2020

: ന്യൂഡല്‍ഹി : തീരദേശപരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച മരടിലെ ഫ്‌ലാറ്റുകള്‍ പൊളിച്ചുനീക്കിയ കാര്യം സര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയെ അറിയിക്കും. ഈ സ്ഥലത്ത് എന്തു ചെയ്യണം എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കോടതി നിര്‍ദേശപ്രകാരമായിരിക്കും തീരുമാനിക്കുക. കെട്ടിടാവശിഷ്ടങ്ങള്‍ നീക്കുന്നത് അടക്കം ഇനിയുള്ള പദ്ധതികളും അറിയിക്കും. കോടതി ആവശ്യപ്പെട്ടാല്‍ വീഡിയോ ദൃശ്യങ്ങള്‍ അടങ്ങിയ വിശദമായ സത്യവാങ്മൂലം പിന്നീട് സമര്‍പ്പിക്കും. ഫ്‌ലാറ്റുടമകള്‍ക്ക് നല്‍കാനുള്ള നഷ്ടപരിഹാരത്തിന്റെ പട്ടികയും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിക്കും. ചീഫ് സെക്രട്ടറി ടോം ജോസ്, പരിസ്ഥിതി വകുപ്പ് മേധാവി ഉഷ ടൈറ്റസ്, തദ്ദേശ വകുപ്പ് സെക്രട്ടറി ടി കെ ജോസ് എന്നിവര്‍ അടങ്ങുന്ന സമിതിയാണ് തുടര്‍നടപടികള്‍ക്ക് നേതൃത്വം നല്‍കുക. ഫ്‌ലാറ്റുകള്‍ പൊളിച്ച സ്ഥലത്ത് കണ്ടല്‍ പാര്‍ക്കുകള്‍ സ്ഥാപിക്കണമെന്നാണ് മദ്രാസ് ഐഐടി നിര്‍ദേശിച്ചത്. ഐഐടിയുടെ ഈ നിര്‍ദേശവും സര്‍ക്കാര്‍ പരിഗണനയിലുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് നിയന്ത്രിത സ്‌ഫോടനത്തിലൂടെ നാല് ഫ്‌ലാറ്റ് സമുച്ചയങ്ങള്‍ സര്‍ക്കാര്‍ പൊളിച്ചുനീക്കിയത്. ഹോളിഫെയ്ത്ത് എച്ച്ടുഒ, ആല്‍ഫാ സെറീന്‍ ഇരട്ട ഫ്‌ലാറ്റ് സമുച്ചയങ്ങള്‍, ജെയ്ന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം - എന്നിവ പൊളിച്ചുനീക്കണമെന്ന് 2019 മെയ് 8 നാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ഫ്‌ലാറ്റ് പൊളിച്ചതും അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനുള്ള നടപടികളും ഈയാഴ്ചത്തെ മന്ത്രിസഭായോഗം പരിഗണിക്കും. ചീഫ് സെക്രട്ടറി വിശദമായ റിപ്പോര്‍ട്ട് അവതരിപ്പിക്കും. സമീപ വീടുകളുടെ സുരക്ഷിതത്വം, കായലിലുണ്ടായ മലിനീകരണം എന്നിവ സംബന്ധിച്ച് വിശദമായ പരിശോധന നടത്തണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.