• Lisha Mary

  • March 8 , 2020

കോഴിക്കോട് : പക്ഷിപ്പനി സ്ഥിരീകരിച്ച വെസ്റ്റ് കൊടിയത്തൂരിലെ ഫാമില്‍ കോഴികളെ നശിപ്പിച്ച് തുടങ്ങി. പുതിയോട്ടില്‍ സെറീനയുടെ ഉടമസ്ഥതയിലുള്ള എഗ്ഗര്‍ ഫാമിലാണ് രാവിലെ 10.45 ഓടെ വിദഗ്ധ സംഘം എത്തിയത്. 2000 ഓളം കോഴികളാണ് ഇവിടെ നിന്നും രോഗബാധയാല്‍ ചത്തത്. പ്രത്യേക സുരക്ഷാ ആവരണങ്ങള്‍ അണിഞ്ഞ മൃഗ സംരക്ഷണ വകുപ്പിലെ ആറംഗ സംഘമാണ് കോഴികളെ സ്ഥലത്തെത്തി നശിപ്പിച്ചത്. അവശിഷ്ടങ്ങള്‍ കത്തിച്ച് മാറ്റാനാണ് തീരുമാനം. ജില്ലാ കലക്ടര്‍ ശ്രീരാം സാംബശിവ റാവു സ്ഥലത്തെത്തി കാര്യങ്ങള്‍ വിലയിരുത്തി. കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് സെറീനയുടെ ഫാമില്‍ നിന്ന് കോഴികള്‍ ചത്ത് തുടങ്ങിയത്. തുടര്‍ന്ന് ഭോപ്പാലിലെ പരിശോധനയ്ക്ക് ശേഷം പക്ഷിപ്പനി സ്ഥിരീകരിക്കുകയായിരുന്നു. ജാഗ്രതാ നിര്‍ദേശം എന്ന നിലയ്ക്ക് രോഗബാധിത പ്രദേശത്തെ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ കോഴിയുടേയും കോഴി ഉല്‍പ്പന്നങ്ങളുടേയും വില്‍പ്പന താല്‍ക്കാലികമായി നിരോധിച്ചിട്ടുണ്ട്. അതേസമയം പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊന്നൊടുക്കുന്ന വളര്‍ത്തുപക്ഷികളുടെ ഉടമസ്ഥര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പു നല്‍കിയതായി ജില്ലാ കലക്ടര്‍ സാംബശിവറാവു അറിയിച്ചു. വേങ്ങേരി, വെസ്റ്റ് കൊടിയത്തൂര്‍ പ്രദേശങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളുടെ ഒരു കിലോമീറ്റര്‍ പരിധിയിലുള്ള വളര്‍ത്തു പക്ഷികളെയാണ് കൊന്നൊടുക്കുന്നത്. കണ്‍ട്രോള്‍ റൂം നമ്പര്‍ : 04952762050