ഡൽഹി : ഡൽഹിയിൽ തമിഴ്നാട് എക്സ്പ്രസിൽ യുവതിയുടെ ശരീരഭാഗങ്ങൾ സ്യൂട്ട്കേസിൽ കണ്ടെത്തിയ കേസിൽ നിർണായക വഴിത്തിരിവ്.യുവതിയുടെ ബാക്കി ശരീരം പ്രതികൾ ബിരിയാണിവച്ച് കഴിച്ചതായാണ് പൊലീസിന്റെ കണ്ടെത്തൽ.ഒഡീഷ സ്വദേശിയായ ഹയാത്തുൻ നിഷ (38) ആണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് തിരിച്ചറിഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട് നിഷയ്ക്കൊപ്പം താമസിച്ചിരുന്ന അസം സ്വദേശികളായ ദമ്പതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.ഈ മാസം ആദ്യമാണ് ചെന്നൈയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട തമിഴ്നാട് എക്സ്പ്രസിലെ ചുവന്ന സ്യൂട്ട്കേസിൽ മനുഷ്യശരീരത്തിന്റെ ഭാഗങ്ങൾ കണ്ടെത്തിയത്.ട്രെയിനിൽ ദുർഗന്ധം പടർന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ചുവന്ന ദ്രാവകം ഒലിച്ചിറങ്ങിയ നിലയിൽ സ്യൂട്ട്കേസ് കണ്ടെത്തിയത്.പരിശോധനയിൽ ഇതിൽ മനുഷ്യശരീരത്തിന്റെ ഭാഗങ്ങളാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.തുടർന്ന് ചെന്നൈ റെയിൽവേ സ്റ്റേഷൻ പരിസരത്തെ 350 സി.സി.ടി.വി.ക്യാമറകളിലെ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു.
സ്യൂട്ട്കേസുമായി അജ്ഞാതരായ ദമ്പതികൾ സ്റ്റേഷനിലെത്തുന്നതും ട്രെയിനിൽ സ്യൂട്ട്കേസ് വച്ചശേഷം മടങ്ങുന്നതും ദൃശ്യങ്ങളിൽനിന്ന് കണ്ടെത്തി.ഇവർ ഗുഡുവഞ്ചേരി ഭാഗത്തേക്ക് പോയതായും അന്വേഷണത്തിൽ വ്യക്തമായി.തുടർന്ന് ഇവരുടെ താമസസ്ഥലം കണ്ടെത്തി നടത്തിയ പരിശോധനയിൽ രക്തക്കറകളുള്ള ബിരിയാണി ചെമ്പ് കണ്ടെത്തി.ഇതോടെയാണ് യുവതിയുടെ ശരീരത്തിന്റെ ബാക്കി ഭാഗങ്ങൾ ബിരിയാണിവച്ച് പാകം ചെയ്ത് കഴിച്ചിരിക്കാമെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്.ഭർത്താവിൽനിന്ന് വേർപിരിഞ്ഞ് ചെന്നൈയിൽ താമസിച്ചുവരികയായിരുന്നു നിഷ.19 വയസ്സുള്ള മകനുണ്ട്.ഇയാൾ താംബരത്ത് എ.സി.മെക്കാനിക്കായി ജോലി ചെയ്യുകയാണ്.സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്ന ദമ്പതികളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടില്ല.നിഷയ്ക്കൊപ്പം ഇവർ താമസിച്ചിരുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
