• Lisha Mary

  • March 8 , 2020

റോം : ഇറ്റലിയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 233 ആയി ഉയര്‍ന്നു. ശനിയാഴ്ച മാത്രം 50 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ചൈനയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ കൊറോണ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യവും കൂടുതല്‍ കേസുകളുള്ള മൂന്നാമത്തെ രാജ്യവുമാണ് ഇറ്റലി. 5883 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വടക്കന്‍ ഇറ്റലിയില്‍ 1.6 കോടി ആളുകള്‍ക്ക് സമ്പര്‍ക്ക വിലക്കേര്‍പ്പെടുത്തി. ലോമ്പാര്‍ഡി നഗരം പൂര്‍ണമായും പൂട്ടാനാണ് അധികൃതരുടെ തീരുമാനം. ലോമ്പാര്‍ഡി മേഖലയിലുള്‍പ്പെടെ 12 മേഖലയിലെ ജനങ്ങള്‍ ഏപ്രില്‍ അവസാനം വരെ നിര്‍ബന്ധിത സമ്പര്‍ക്ക വിലക്കില്‍ തുടരും. കൊറോണ വൈറസ് അനിയന്ത്രിമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ ലോമ്പാര്‍ഡിയുടെ സമീപപ്രദേശങ്ങളിലെ സ്‌കൂള്‍, കോളേജ്, പൂളുകള്‍, മ്യൂസിയം, വിനോദസഞ്ചാരകേന്ദ്രങ്ങള്‍ എന്നിവ അടച്ചിടും. രോഗലക്ഷണങ്ങളുള്ളവര്‍ നിരീക്ഷണത്തില്‍ തുടരും. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഇതുവരെ 3592 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 106,026 ആയി.