• Lisha Mary

  • March 7 , 2020

ന്യൂഡല്‍ഹി : കൊറോണ വൈറസ് (കോവിഡ് -19) ബാധയുടെ പശ്ചാത്തലത്തില്‍ പള്ളികളില്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ സംബന്ധിച്ച് ബോംബെ ആര്‍ച്ച് ബിഷപ്പും സി.ബി.സി.ഐ. പ്രസിഡന്റുമായ ഓസ്വാള്‍ഡ് ഗ്രേഷ്യസ് സര്‍ക്കുലര്‍ ഇറക്കി. കുര്‍ബാനയ്ക്കിടെ പരസ്പരം ഹസ്തദാനം നടത്തി സമാധാനം ആശംസിക്കുന്നതിനു പകരം നമസ്‌തേ പോലെ കൈകൂപ്പിയാല്‍ മതിയെന്നത് ഉള്‍പ്പെടെയാണ് നിര്‍ദേശങ്ങള്‍. ഈസ്റ്റര്‍ ദിനമായ ഏപ്രില്‍ 12 വരെ നിര്‍ദേശങ്ങള്‍ പാലിക്കണം. ആര്‍ക്കെങ്കിലും അണുബാധയുണ്ടെന്ന് സൂചനകിട്ടിയാല്‍ കുടുംബ കൂട്ടായ്മകളും യോഗങ്ങളും വൈദികന്‍ നിര്‍ത്തിവെക്കണം. രോഗവ്യാപനം തടയാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ ഊര്‍ജിതമായി ശ്രമിക്കുന്നുണ്ടെന്നും എല്ലാവരും ഇതിനോട് സഹകരിക്കണമെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. ബോംബെ അതിരൂപതയിലെ പള്ളികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുള്ള നിര്‍ദേശമാണെങ്കിലും കൂടിയാലോചനകള്‍ക്കുശേഷം ഇന്ത്യയൊട്ടാകെയുള്ള സഭകള്‍ക്ക് സമാന നിര്‍ദേശം അയയ്ക്കാനാണ് തീരുമാനം. മറ്റു നിര്‍ദേശങ്ങള്‍ * ദിവ്യകാരുണ്യ സ്വീകരണസമയത്ത് ഓസ്തി കൈയില്‍ സ്വീകരിച്ചാല്‍ മതി. (വീഞ്ഞില്‍ മുക്കി നാവില്‍ സ്വീകരിക്കുന്ന രീതി ഒഴിവാക്കാം). * ദിവ്യകാരുണ്യ ശുശ്രൂഷയ്ക്ക് ഓസ്തി നല്‍കും മുമ്പ് വൈദികന്‍ കൈകള്‍ നന്നായി കഴുകണം. * ദുഃഖവെള്ളിയാഴ്ച തിരുസ്വരൂപം ചുംബിക്കുന്നത് ഒഴിവാക്കണം. ആവശ്യമുള്ളവര്‍ക്ക് നിരയായി നിന്ന് തിരുസ്വരൂപം വണങ്ങാം. * ഹോളിവാട്ടര്‍ പാത്രങ്ങളില്‍ സൂക്ഷിക്കേണ്ടതില്ല. (ചില പള്ളികളുടെ കവാടത്തില്‍ ഹോളിവാട്ടര്‍ വെക്കാറുണ്ട്. ഇതില്‍ കൈമുക്കി കുരിശുവരച്ചാണ് വിശ്വാസികള്‍ പള്ളിയില്‍ പ്രവേശിക്കുന്നത്).