• Lisha Mary

  • March 12 , 2020

ന്യൂഡല്‍ഹി : കൊറോണ വൈറസ് ബാധ പടര്‍ന്ന് പിടിക്കുന്നത് തടയുന്നതിന്റെ ഭാഗമായി ഐഎസ്എല്‍ ഫൈനല്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താന്‍ തീരുമാനം. ശനിയാഴ്ച ഗോവയിലാണ് ഫൈനല്‍. എടികെയും ചെന്നൈയിന്‍ എഫ്സിയും തമ്മിലാണ് കലാശപ്പോരാട്ടം. ദക്ഷിണാഫ്രിക്കയ്ക്കെതിരെയുളള ഇന്ത്യയുടെ മൂന്നാം ഏകദിന മത്സരവും അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താന്‍ ബിസിസിഐ തീരുമാനിച്ചു. 18ന് കൊല്‍ക്കത്തയിലാണ് മത്സരം. കളിക്കാര്‍, ബിസിസിഐ ഭാരവാഹികള്‍, മാധ്യമങ്ങള്‍ എന്നിവര്‍ക്ക് മാത്രമാണ് പ്രവേശനം നല്‍കുക. തുടര്‍ന്നുളള മത്സരങ്ങളും അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്തുന്നതിനെ കുറിച്ച് ബിസിസിഐ ആലോചിക്കുന്നുണ്ട്. വരും ദിവസങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്തി ബിസിസിഐ ഇതില്‍ തീരുമാനം എടുക്കും. കൊറോണയുടെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ നടത്തരുതെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ സംഘാടകര്‍ക്ക് തീരുമാനം എടുക്കാമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കൊറോണ വൈറസ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്ക് അനുവദിച്ചിരുന്ന എല്ലാ ടൂറിസ്റ്റ് വിസകളും ഏപ്രില്‍ 15 വരെ റദ്ദാക്കിയിട്ടുണ്ട്. കോവിഡ് 19 മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇന്ത്യ കടുത്ത നടപടി സ്വീകരിച്ചത്. ഈ മാസം 29 മുതലാണ് ഐപിഎല്‍ പോരാട്ടങ്ങള്‍ക്ക് തുടക്കമാകുന്നത്. വിവിധ ടീമുകള്‍ക്കായി ഇറങ്ങുന്ന വിദേശ കളിക്കാരൊന്നും ഇതുവരെ എത്തിയിട്ടില്ല. വിസ നടപടികള്‍ റദ്ദാക്കിയതിനാല്‍ ഏപ്രില്‍ 15ന് ശേഷമെ നിലവിലെ അവസ്ഥയില്‍ വിദേശ താരങ്ങള്‍ക്ക് ഇന്ത്യയിലെത്താന്‍ സാധിക്കുവെന്നാണ് റിപ്പോര്‍ട്ടുകള്‍.