• admin

  • February 7 , 2020

തിരുവനന്തപുരം :

അതിവേഗ റെയില്‍പദ്ധതി കേരളത്തിലെ ഏറ്റവും വലിയ മുതല്‍മുടക്ക് വരുന്ന പദ്ധതിയാകുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. ആകാശ സര്‍വെ പൂര്‍ത്തിയായി. ഈ വർഷം തന്നെ ഭൂമി ഏറ്റെടുക്കല്‍ നടപടി ആരംഭിക്കും. ഭൂമി ഏറ്റെടുത്ത് കഴിഞ്ഞാല്‍ മൂന്നു വര്‍ഷം കൊണ്ട് നിർമാണം പൂര്‍ത്തീകരിക്കാനാകും.

ഈ പദ്ധതിയില്‍ മുതല്‍മുടക്കാന്‍ പല രാജ്യാന്തര ഏജന്‍സികളും രംഗത്തുവന്നിട്ടുണ്ട്. റെയില്‍പാത മാത്രമല്ല ഈ പദ്ധതിയില്‍ വരുന്നത്. പുതിയ സര്‍വീസ് റോഡുണ്ടാകും. അഞ്ച് ടൗണ്‍ഷിപ്പുകള്‍ ഉണ്ടാകും നാല് മണിക്കൂര്‍ കൊണ്ട് 1457 രൂപകൊണ്ട് തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് എത്താം. 2024-25 വര്‍ഷത്തോടെ 67775 യാത്രക്കാരും 2051 ൽ ഒരുലക്ഷത്തിലധികം യാത്രക്കാരുമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

10 സ്റ്റേഷനുകളാണുണ്ടാകുക എങ്കിലും 28 ഫീഡര്‍ സ്റ്റേഷനുകളുണ്ടാകും. ഹ്രസ്വദൂര ട്രെയിനുകളുമുണ്ടാകും. രാത്രികാലങ്ങളില്‍ ചരക്ക് കടത്തിനും വണ്ടികള്‍ കൊണ്ടുപോകുന്നതിനുള്ള റോറോ സര്‍വീസും ഈ റെയിലിലുണ്ടാകും. ടിക്കറ്റ് ചാര്‍ജിന്റെ മൂന്നിലൊന്ന് ടിക്കറ്റ് ഇതരവരുമാനത്തിലൂടെ പ്രതീക്ഷിക്കുന്നു. നിര്‍മാണവേളയില്‍ 50,000 പേര്‍ക്കും സ്ഥിരമായി 10,000 പേര്‍ക്കും തൊഴില്‍ ലഭിക്കും. 

ജൈക്ക അടക്കമുള്ള ഏജന്‍സികളില്‍ നിന്ന് ചുരുങ്ങിയ പലിശയ്ക്ക് 40 - 50 വര്‍ഷത്തെ തിരിച്ചടവ് കാലയളവിനുള്ള സമയം ലഭിക്കും. ചര്‍ച്ചപുരോഗമിക്കുന്നു. ടൗണ്‍ഷിപ്പുകളുടെ നിർമാണത്തിന് പല നിക്ഷേപകരും മുന്നോട്ടുവന്നിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.