തിരുവനന്തപുരം : അറിവിന്റെയും സൗഹൃദത്തിന്റെയും പുതിയ പാഠങ്ങൾ സമ്മാനിച്ച ഒരു അധ്യയന വർഷത്തിന് വിരാമമിട്ട് സംസ്ഥാനത്തെ സ്കൂളുകൾ മധ്യവേനലവധിക്കായി അടച്ചു.എസ്എസ്എൽസി,ഹയർസെക്കൻഡറി പരീക്ഷകൾക്ക് പിന്നാലെ എട്ട്,ഒൻപത് ക്ലാസുകളിലെയും മറ്റ് താഴെ ക്ലാസുകളിലെയും പരീക്ഷകൾ ഇന്നലെ പൂർത്തിയായതോടെ വിദ്യാർഥികൾ ഇനി രണ്ടുമാസം നീളുന്ന അവധിക്കാലത്തിന്റെ ആവേശത്തിലേക്കാണ്.
ജില്ലയിൽ ഇത്തവണ 80,947 വിദ്യാർഥികളാണ് എസ്എസ്എൽസി പരീക്ഷ എഴുതിയത്. സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് മേഖലകളിലായി 305 കേന്ദ്രങ്ങളിലായിരുന്നു പരീക്ഷാ നടത്തിപ്പ്. അവസാന പരീക്ഷയായ ബയോളജി ഏറെ എളുപ്പമായിരുന്നുവെന്ന ആശ്വാസത്തിലാണ് വിദ്യാർഥികൾ.സാമൂഹിക ശാസ്ത്രം ഒഴികെയുള്ള ഭൂരിഭാഗം വിഷയങ്ങളും വിദ്യാർഥികൾക്ക് വലിയ പ്രയാസം സൃഷ്ടിച്ചില്ലെന്നത് ഇത്തവണത്തെ പ്രത്യേകതയാണ്.
ഹയർസെക്കൻഡറി,വിഎച്ച്എസ്ഇ പരീക്ഷകൾ കഴിഞ്ഞ ശനിയാഴ്ച തന്നെ പൂർത്തിയായിരുന്നു.
പരീക്ഷകൾ അവസാനിച്ചതോടെ ഇനി മൂല്യ നിർണയത്തിനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. എസ്എസ്എൽസി പരീക്ഷാ പേപ്പറുകളുടെ മൂല്യനിർണയ ക്യാമ്പുകൾ ഏപ്രിൽ 16-ന് ആരംഭിക്കും.പെരിന്തൽമണ്ണ,കോട്ടയ്ക്കൽ, തിരൂർ, താനൂർ,വണ്ടൂർ എന്നിവിടങ്ങളിലായി നടക്കുന്ന ക്യാമ്പുകൾ മെയ് രണ്ടിന് അവസാനിക്കും. 14 ദിവസം നീളുന്ന മൂല്യനിർണയ പ്രക്രിയയ്ക്ക് ശേഷം മെയ് മൂന്നാം വാരത്തോടെ ഫലം പ്രഖ്യാപിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്.മാസങ്ങൾ നീണ്ട പഠനഭാരവും പരീക്ഷാ സമ്മർദ്ദവും ഒഴിഞ്ഞ ആഹ്ലാദത്തിൽ സ്കൂൾ മുറ്റങ്ങളിൽ യാത്രയയപ്പ് ആഘോഷങ്ങളുമായാണ് വിദ്യാർഥികൾ മടങ്ങിയത്. വഴിനീളെ വർണ്ണപ്പൊടികൾ എറിഞ്ഞും ഷർട്ടുകളിൽ ഓർമ്മക്കുറിപ്പുകൾ എഴുതിയും എസ്എസ്എൽസി ബാച്ചുകൾ പടിയിറങ്ങിയത് നൊമ്പരവും ആവേശവും കലർന്ന കാഴ്ചയായി.
