കൽപ്പറ്റ : നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമ നിരീക്ഷണത്തിനും രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് അനുമതി നല്കുന്നതിനുമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന എംസിഎംസി (മീഡിയ സര്ട്ടിഫിക്കേഷന് ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി) പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.പത്രങ്ങള്‍,ടെലിവിഷന്‍ ചാനലുകള്‍,പ്രാദേശിക കേബിള്‍ ചാനലുകള്‍, റേഡിയോ,സാമൂഹമാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള 24 മണിക്കൂറും എംസിഎംസിയുടെ നിരീക്ഷണത്തിലാണ്.സ്ഥാനാര്‍ത്ഥികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടേയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും നിരീക്ഷിക്കും.
രാഷ്ട്രീയ പരസ്യങ്ങള്‍ പരിശോധിച്ച് അംഗീകാരം നല്‍കുന്നതിനും തെരഞ്ഞെടുപ്പ് കമ്മീഷന് മാധ്യമങ്ങള്‍ക്കായി പുറപ്പെടുവിച്ചിട്ടുള്ള നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായുമാണ് ജില്ലാ കളക്ടര്‍ ചെയര്‍മാനായിട്ടുള്ള എം.സി.എം.സി. പ്രവര്‍ത്തിക്കുന്നത്.എംസിഎംസി നോഡല്‍ ഓഫീസറായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി റഷീദ് ബാബുവിന്റെ മേല്‍നോട്ടത്തില്‍ രണ്ട് ഷിഫ്റ്റുകളിലായി 20 ലധികം ജീവനക്കാരാണ് മാധ്യമങ്ങളിലെ ഉള്ളടക്കങ്ങള്‍ നിരീക്ഷിക്കുന്നത്.
പരസ്യങ്ങള്‍ ടെലികാസ്റ്റ്/ബ്രോഡ്കാസ്റ്റ് ചെയ്യാനും സിനിമാ ഹാളുകളില്‍ പ്രദര്‍ശിപ്പിക്കാനും പൊതുസ്ഥലങ്ങളില്‍ ഓഡിയോ വിഷ്വല്‍ ഡിസ്പ്ലേ നടത്താനും ഇ-ന്യൂസ് പേപ്പറുകളില്‍ നല്‍കാനും ബള്‍ക്ക് എസ്എംഎസ്/വോയ്സ് മെസേജ് നല്‍കാനും സാമൂഹിക മാധ്യമങ്ങള്‍,ഇന്‍ര്‍നെറ്റ് വെബ്സൈറ്റുകള്‍ എന്നിവയില്‍ നല്‍കാനും എംസിഎംസിയുടെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണ്.ഇത് കൂടാതെ അച്ചടി മാധ്യമങ്ങളില്‍ വോട്ടെടുപ്പ് ദിവസമോ അതിന് തൊട്ടു മുമ്പത്തെ ദിവസമോ നല്കുന്ന രാഷ്ട്രീയ പരസ്യങ്ങള്‍ക്കും മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണ്. അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍/ഏതെങ്കിലും ഗ്രൂപ്പുകള്‍/സംഘടന/അസോസിയേഷന്/സ്ഥാനാര്‍ഥി/വ്യക്തികള്‍ എന്നിവയ്ക്കെല്ലാം ഇത് ബാധകമാണ്.
