മാനന്തവാടി : ഐതിഹാസികമായ വള്ളിയൂക്കാവ് ആറാട്ട് മഹോത്സവത്തിന്റെ മറവിൽ ഭക്തജനങ്ങളെയും പൊതുജനങ്ങളെയും പരസ്യമായി കൊള്ളയടിക്കുന്ന അധികൃതരുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഇരമ്പുന്നു.ഉത്സവത്തിന്റെ ഭാഗമായുള്ള എക്സിബിഷൻ ട്രേഡ് ഫെയറിൽ ടിക്കറ്റ് നിരക്ക് കുത്തനെ വർദ്ധിപ്പിക്കുവാനുള്ള ശ്രമം ഭക്തജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഇതിനെതിരെ ബി.എം.എസ് മാനന്തവാടി മേഖല ശക്തമായ ജനകീയ പ്രതിരോധം തീർക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.കാഴ്ച്ചക്കാർക്ക് പുതിയതായി ഒന്നും നൽകാനില്ലാത്ത പ്രദർശന നഗരിയിൽ പ്രവേശന ഫീസ് ഏർപ്പെടുത്തിയത് ശുദ്ധ തട്ടിപ്പാണെന്ന് ബി.എം.എസ് ആരോപിച്ചു.
പണം നൽകി അകത്ത് കയറിയാൽ സാധാരണ ചന്തയിൽ ലഭിക്കുന്ന സാധനങ്ങൾ അമിതവിലയ്ക്ക് വിൽക്കുന്ന കച്ചവട കേന്ദ്രങ്ങൾ മാത്രമാണുള്ളത്.എക്സിബിഷൻ എന്ന പേരിൽ ജനങ്ങളെ കബളിപ്പിച്ച് പണപ്പിരിവ് നടത്തുന്ന ഇത്തരം രീതികൾ ഉത്സവത്തിന്റെ പവിത്രതയ്ക്ക് നിരക്കാത്തതാണെന്ന് ബി.എം എസ് ചൂണ്ടിക്കാട്ടി.
സാധാരണക്കാരായ ചെറുകിട കച്ചവടക്കാരെ പിഴിഞ്ഞൂറ്റുന്ന നടപടിയും വള്ളൂർക്കാവിൽ അരങ്ങേറുകയാണ്.ഉത്സവപ്പറമ്പിലെ തട്ടുകടക്കാരോടും ചെറുകിട വ്യാപാരികളോടും അമിത വാടക ഈടാക്കുന്ന പ്രവണത ഒരു കാരണവശാലും അനുവദിക്കില്ല.ഇത് പാവപ്പെട്ടവരുടെ വയറ്റത്തടിക്കുന്ന നടപടിയാണ്.അധികൃതരുടെ ഈ ധിക്കാരപരമായ സമീപനം തിരുത്തിയില്ലെങ്കിൽ വരും ദിവസങ്ങളിൽ പ്രക്ഷോഭം തെരുവിലേക്ക് പടരുമെന്ന് ബി.എം.എസ് മുന്നറിയിപ്പ് നൽകി.റിനീഷ് എം കെ,അരുൺ എം ബി,സന്തോഷ് ജി നായർ എന്നിവർ സംസാരിച്ചു
