വെള്ളമുണ്ട : ഒഴുക്കൻമൂല സെൻ്റ് തോമസ് പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാ ശ്ലീഹായുടെയും പരിശുദ്ധ കന്യാമറിയത്തിൻ്റെയും വിശുദ്ധ സെബസ്ത്യാനോസിൻ്റെയും തിരുനാൾ സമാപിച്ചു.വെള്ളിയാഴ്ച ഇടവക വികാരി ഫാ. തോമസ് വാഴച്ചാലിൽ കൊടിയേറ്റിയതോടെയാണ് മൂന്ന് ദിവസത്തെ തിരുനാൾ തുടങ്ങിയത്.തുടർന്ന് ആഘോഷമായ കുർബാന,നൊവേന എന്നിവക്ക് മുൻ വികാരിമാരായ ഫാ:വിൻസൻ്റ് താമരശ്ശേരി,ഫാ തോമസ് ചേറ്റാനിയിൽ,ഫാ.സെബാസ്റ്റ്യൻ എലവനാപ്പാറ എന്നിവർ കാർമ്മികത്വം വഹിച്ചു.
ഇന്നലെ (ശനിയാഴ്ച) വൈകുന്നേരം നടന്ന ആഘോഷമായ തിരുനാൾ കുർബാനക്കും നൊവേനക്കും ഫാ.നിഖിൽ ചവരനാൽ,ഫാ.ടോണി ഏലംകുന്നേൽ,ഫാ.മനോജ് കാക്കോനാൽ എന്നിവർ കാർമ്മികത്വം വഹിച്ചു.തുടർന്ന് പന്തച്ചാൽ പ്രദേശത്തേക്ക് വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന ആഘോഷമായ തിരുനാൾ പ്രദക്ഷിണത്തിൽ നൂറ് കണക്കിന് വിശ്വാസികൾ അണിനിരന്നു.
പ്രധാന തിരുനാൾ ദിനമായ ഇന്നലെ ഞ്രായറാഴ്ച) രാവിലെ ആഘോഷമായ തിരുനാൾ കുർബാനക്ക് ഫാ.ജോസ് കളപ്പുരക്കൽ കാർമ്മികനായി.
പ്രതിസന്ധികളിൽ പതറാതെ മുന്നോട്ട് പോകുന്നവനാണ് യഥാർത്ഥ വിശ്വാസിയെന്ന് അദ്ദേഹം തിരുനാൾ സന്ദേശത്തിൽ പറഞ്ഞു.പിൻതലമുറക്ക് മാതൃകയായിരിക്കണം വിശ്വാസിയുടെ ജീവിതമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഉച്ചക്ക് ആഘോഷമായ തിരുനാൾ പ്രദക്ഷിണത്തോടെയും നേർച്ച ഭക്ഷണത്തോടെയുമാണ് ത്രിദിന തിരുനാൾ ആഘോഷം സമാപിച്ചത്.
