തിരുവനന്തപുരം : ‘മണ്ണും മരങ്ങളും കൊണ്ടുണ്ടാക്കിയ പുല്ലു മേഞ്ഞ വീടുകളായിരുന്നു ഞങ്ങളുടേത് അതിനുമുൻപ്. ഇപ്പോൾ ഞങ്ങൾക്ക് സർക്കാർ അടച്ചുറപ്പുള്ള നല്ല വീടുകൾ നൽകി’ – സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടുക്കി ജില്ലയിലെ ഇടമലക്കുടി നിവാസി മുരുകരാജിന്റെ വാക്കുകളാണിത്.
മുരുകരാജിന് ഗംഭീര ഓണസമ്മാനമാണ് ഇത്തവണ സർക്കാർ നൽകുന്നത്.സംസ്ഥാന സർക്കാർ നിർമ്മിച്ച് നൽകിയ അടച്ചുറപ്പുള്ള വീട്ടിലേക്ക് ഓണത്തിന് താമസം മാറാനൊരുങ്ങുകയാണ് മുരുകരാജും കുടുംബവും.കനത്ത മഴ കാരണം വീട് പണിക്ക് ഇടയ്ക്ക് തടസം നേരിട്ടെങ്കിലും നിർമ്മാണം പൂർത്തിയാക്കി പുതിയ വീട്ടിൽ ജീവിതം ആരംഭിക്കുന്നതിന്റെ സന്തോഷത്തിലാണ് ഇവർ.
പെട്ടിമുടിയിൽ ചുമട്ട് തൊഴിലാളിയായിരുന്ന ഇടമലക്കുടി സൊസൈറ്റികുടിയിലെ രാമനും വീട് കിട്ടിയതിന്റെ സന്തോഷത്തിലാണ്.രാമന്റെ വീടിന്റെ തറ നിർമ്മാണം പൂർത്തിയായി.ബാക്കി പണികൾ നടന്നു വരുന്നു.സഹോദരിയുടെ വീടിന്റെ നിർമ്മാണവും അവസാനഘട്ടത്തിലാണ്.മഴയും വെയിലും മഞ്ഞും കൊള്ളാതെ അടച്ചുറപ്പുള്ള വീട്ടിൽ താമസിക്കാൻ കഴിയുമെന്നതിൽ സന്തോഷമുണ്ടെന്ന് അമ്പത്തഞ്ചുകാരനായ രാമൻ പറയുന്നു.
സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷനാണ് ഗോത്രവർഗ നിവാസികളുടെ സ്വപ്നങ്ങൾക്ക് നിറം നൽകുന്നത്.വനാന്തരത്തിലുള്ള ഇടമലക്കുടിയിലെ 28 കുടികളിലും ലൈഫ് പദ്ധതി പ്രകാരം ആധുനിക രീതിയിലുള്ള ഭവനങ്ങൾ ഉയർന്നു കഴിഞ്ഞു.ഇവിടെ ഇപ്പോൾ 131 വീടുകളുടെ പണി പൂർത്തീകരിച്ചു. 421 വീടാണ് ഇടമലക്കുടി പഞ്ചായത്തിൽ ആകെ അനുവദിച്ചിട്ടുള്ളത്.6.48 കോടി രൂപ ഇത് വരെ ഇടമലക്കുടി പഞ്ചായത്തിൽ ലൈഫ് പദ്ധതിക്കായി ചെലവഴിച്ചു.കരാർ ഒപ്പിട്ട ബാക്കിയുള്ള വീടുകളുടെ നിർമ്മാണം പുരോഗമിക്കുന്നു.
മഴയും ദുർഘടമായ വഴിയും തീർക്കുന്ന പ്രതിസന്ധികൾ അതിജീവിച്ചാണ് ഇടമലക്കുടിയിൽ ഭവന നിർമ്മാണം പുരോഗമിക്കുന്നത്.മൂന്നാറിൽ നിന്നും നിർമ്മാണ സാമഗ്രികൾ എത്തിച്ച് തലച്ചുമടായി ഓരോ കുടിയിലേക്കും കൊണ്ടുവന്നാണ് നിർമ്മാണം. ആധുനിക രീതിയിൽ 420 സ്‌ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ളവയാണ് ഇവിടെ പണിയുന്ന വീടുകൾ.രണ്ട് കിടപ്പുമുറികൾ,ഒരു ഹാൾ, അടുക്കള,സിറ്റൗട്ട്,ടോയ്ലറ്റ് സൗകര്യങ്ങളുണ്ട്. ഇടമലക്കുടിയിലെ ഗോത്ര വർഗ നിവാസികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള സമഗ്ര ഇടപെടലുകളാണ് സർക്കാർ നടത്തുന്നത്.
ഇടുക്കിയിൽ 25000 വീടുകൾ പൂർത്തിയായി
ഇടുക്കി ജില്ലയിൽ ലൈഫ് മിഷൻ ഭവനപദ്ധതിയിൽ ഇതുവരെ 32821 പേർ കരാർ നൽകിയതിൽ 25253 വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ചു.ബാക്കിയുള്ള 7568 വീടുകളുടെ നിർമ്മാണം പുരോഗമിക്കുന്നു. 1029.34 കോടി രൂപയാണ് ഇതുവരെ ചെലവഴിച്ചത്. പദ്ധതിയിൽ ആകെ പൂർത്തീകരിച്ച വീടുകളിൽ സ്വന്തമായി ഭൂമിയുള്ള 23193 പേർക്ക് വീട് നൽകുകയും 1829 പേർക്ക് ഭൂമി ഉൾപ്പെടെ വീട് നൽകുകയും ചെയ്തിട്ടുണ്ട്.അടിമാലി,കരിമണ്ണൂർ എന്നിവിടങ്ങളിലെ രണ്ട് ഭവനസമുച്ചയങ്ങളിലായി ഇതുവരെ ഭൂരഹിത,ഭവനരഹിതരായ 246 പേരെ പുനരധിവസിപ്പിച്ചു.ലൈഫ് മിഷൻ പദ്ധതിയുടെ ഒന്നാം ഘട്ടം ജില്ലയിൽ വിജയകരമായി പൂർത്തീകരിച്ചു. രണ്ടാം ഘട്ടത്തിൽ ഭൂമിയുള്ള ഭവനരഹിതരുടെ ഭവന നിർമ്മാണവും മൂന്നാം ഘട്ടത്തിൽ ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസവും പുരോഗമിക്കുന്നു.