മീനങ്ങാടി : ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി ആരംഭിച്ച കാർഷിക നഴ്സറികളിൽ ഉത്പാദിപ്പിച്ച തൈകൾ വിതരണത്തിന് തയ്യാറായി.തൊഴിലുറപ്പ് പദ്ധതിയുടെ മാനദണ്ഡങ്ങൾ പലതും കൃഷിയിടങ്ങളിൽ പണിയെടുപ്പിക്കുന്നതിന് തടസ്സമാകുകയും പദ്ധതി ആരംഭിച്ചതോടുകൂടി സമയാസമയങ്ങളിൽ തൊഴിലാളികളെ ലഭിക്കുന്നില്ലെന്ന പരാതി ഉയരുകയും ചെയ്യുമ്പോൾ തൈകൾ ഉത്പാദിപ്പിച്ച് കൃഷിയിടങ്ങളിൽ നട്ടു കൊടുക്കുന്നത് കർഷകർക്ക് ആശ്വാസമാകും.
സി x ആർ ,റോബസ്റ്റ ഇനത്തിൽപ്പെട്ട രണ്ട് ലക്ഷം കാപ്പി തൈകളും പതിനായിരം കുറ്റ്യാടി തെങ്ങിൻ തൈകളും പതിനായിരം വീതം നാരങ്ങ ചെറുനാരങ്ങ തൈകളുമാണ് പഞ്ചായത്ത് പരിധിയിലെ അഞ്ചു നഴ്സറി കളിലായി ഉത്പാദിപ്പിച്ചിരിക്കുന്നത്.
കുറ്റ്യാടിയിൽ നിന്ന് വിത്തു തേങ്ങയും കോഫി ബോർഡിൽ നിന്ന് കാപ്പിക്കുരുവും തൈകൾ നിറക്കുന്നതിന് ആവശ്യമായ കവറുകൾ ജൈവവളം,മുതലായവയും ഷെയ്ഡ് നെറ്റും തൊഴിലുറപ്പ് പദ്ധതിയുടെ മെറ്റീരിയൽ ഘടകത്തിൽ ഉൾപെടുത്തിയുമാണ് പ്രവർത്തി നടപ്പിലാക്കിയത്.
തൈകൾ നടുന്നതിനും പരിപാലിക്കുന്നതിനുമായി ഇതിനോടകം 17460 തൊഴിൽ ദിനങ്ങൾ നൽകാൻ കഴിഞ്ഞു വരും ദിവസങ്ങളിൽ എല്ലാ വാർഡുകളിലും കർഷകരുടെ ആവശ്യാർത്ഥം തൊഴിലുറപ്പ് തൊഴിലാളികൾ തന്നെ തൈകൾ നട്ടു കൊടുക്കുന്ന പ്രവർത്തികൾ ആരംഭിക്കും.
തൈകൾ ആവശ്യമുള്ള കർഷകർ നികുതി ചീട്ടിന്റെ പകർപ്പ് വാർഡുകളുടെ ചുമതലയുള്ള മെയ്റ്റുമാർക്ക് നൽകേണ്ടതാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ .ഇ വിനയൻ അറിയിച്ചു. കെ പി നുസ്രത്ത് ബേബി വർഗീസ് പി വാസുദേവൻ ഉഷാരാജേന്ദ്രൻ എന്നിവർ സംസാരിച്ചു. ഇതിനോടകം ഉത്പാദിപ്പിച്ച തൈകളുടെ നടീൽ പ്രവർത്തികൾ പൂർത്തിയാകുന്നതോടുകൂടി പുതിയതായി രണ്ടുലക്ഷം തൊഴിൽ ദിനങ്ങൾ കൂടി രൂപപ്പെടുത്തുവാൻ കഴിയും.
അക്രഡിറ്റഡ് എഞ്ചിനീയർ എൻ വി അനീഷ് ഓവർസിയർമാരായ കെ ആർ അജിൻ വി എ അഭിലാഷ് എം സിന്ധു എന്നിവരുടെ നേതൃത്വത്തിലാണ് നേഴ്സറിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
