കൽപ്പറ്റ : വയനാട്ടിൽ ആയിരക്കണക്കിന് കർഷക കുടുംബങ്ങൾ ബാങ്കുകളിൽ നിന്നും കൃഷി ആവശ്യങ്ങൾക്ക് വേണ്ടി കടമെടുത്ത് തിരിച്ചടക്കാൻ കഴിയാത്തതിൻറെ പേരിൽ ബാങ്കുകളിൽ നിന്നും ജപ്തി നടപടികൾ സ്വീകരിക്കുകയും കർഷകര്ക്ക് വീടും സ്ഥലവും ഉപേക്ഷിച്ചു ഇറങ്ങി പോകേണ്ട സ്ഥിതിയിലും, ആത്മഹത്യയുടെ വക്കിലുമാണ്. ജില്ലയിലെ സി.പി.എം. ഭരിക്കുന്ന പനമരം കാർഷിക വികസന ബാങ്കിൽ നിന്നും കാർഷിക കടം എടുത്തവർക്ക് യഥാസമയം തിരിച്ചടക്കാൻ കഴിയാത്ത സാഹചര്യത്തിൽ കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണ്. തിരുനെല്ലി പഞ്ചായത്തിലെ ത്രിശ്ശില്ലേരിയിലെ പ്ലാമൂല വീട്ടിൽ താമസിക്കുന്ന വി.വി. നാരായണ വാര്യർ എന്ന ആളെ കടം അടച്ചു തീർക്കാത്തതിന്റെ പേരിൽ സ്ഥലം ജപ്തി ചെയ്യുന്നതിനു വേണ്ടി നടപടികളുമായി ബാങ്ക് അധികൃതർ വന്നപ്പോൾ അദ്ദേഹം കുറച്ചു സാവകാശം ആവശ്യപ്പെട്ടിട്ടുപോലും, ആയത് പരിഗണിക്കാതെ ജപ്തി നടപടിയുമായി ബാങ്ക് മുന്നോട്ട് പോയപ്പോൾ ഡി.സി.സി. പ്രസിഡണ്ട് അടക്കമുള്ള ജില്ലയിലെ നൂറുകണക്കിന് കോണ്ഗ്രസ് നേതാക്കളും, യു.ഡി.എഫ്. നേതാക്കളും നാരായണ വാര്യർക്ക് സംരക്ഷണം നൽകുന്നതിന് വേണ്ടി അദ്ദേഹത്തിന്റെ വീട്ടിൽ തടിച്ചുകൂടുകയുണ്ടായി. ഭൂമി ജപ്തി ചെയ്യുവാൻ അനുവദിക്കുകയില്ലായെന്നും കർഷകരുടെ കടങ്ങൾ എല്ലാം എഴുതി തള്ളുകയും, പലിശ പൂർണ്ണമായും ഒഴിവാക്കി ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും എടുത്ത കടങ്ങൾ ഒഴിവാക്കുന്നതിനും സർക്കാർ തയ്യാറാകണമെന്ന് അവർ ആവശ്യപ്പെട്ടു.
വയനാട് ജില്ലയിൽ ഇതുപോലുള്ള ആയിരക്കണക്കിന് കേസുകൾ ഇപ്പോൾ നിലനിൽക്കുന്നുണ്ട്. പാവപ്പെട്ട കർഷകർ വളരെയേറെ ഭീതിയിലാണ് കഴിയുന്നത്. കോവിഡും, കാലവർഷ കെടുതിയും, വന്യമൃഗശല്യവും കൊണ്ട് വയനാട്ടിലെ കർഷകർ വളരെയേറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യത്തിൽ കർഷകർക്ക് യഥാസമയം ലോണുകൾ തിരിച്ചടക്കുവാൻ കഴിയുന്നില്ല. ഈ വിഷയം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും വിവിധ കർഷക സംഘടനകളും കേരള സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടും നീതികാണിക്കാത്ത മനസ്സ് മരവിച്ചുപോയ ഒരു ജനവിരുദ്ധ സർക്കാരാണ് മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിൽ കേരള സംസ്ഥാനം ഭരിക്കുന്നത്.
വൻകിട മുതലാളിമാർക്ക് എല്ലാവിധ ഒത്താശയും നൽകികൊണ്ട് അവരെ സംരക്ഷിക്കുന്നതും അവരിൽ നിന്ന് കോടികൾ കൈപ്പറ്റുന്നതും കേരളത്തിലെ ജനങ്ങൾ മനസ്സിലാക്കിയിരിക്കുന്നു. മുഖ്യമത്രിയുടെ മകൾ ജോലിചെയ്യാതെ ശംബളം കൈപ്പറ്റുകയും, കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തുകയും ചെയ്തത് കേരളത്തിലെ ജനങ്ങൾക്ക് അറിയാവുന്നതാണ്.
കഴിഞ്ഞ ഒൻപത് വർഷമായി കേരളത്തിലെ ജനങ്ങൾ പിണറായി സർക്കാരിന്റെ ഭരണത്തിൽ കടക്കെണിയിൽ അകപ്പെട്ട് ആത്മഹത്യ ചെയ്ത സംഭവങ്ങൾ ഒട്ടനവധിയാണ്. കൂടാതെ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, നികുതികളിലുണ്ടായ വർദ്ധനവ്വ് എന്നിവകൊണ്ട് കഷ്ട്ടപ്പെടുന്ന ജനങ്ങൾക്ക് അൽപ്പമെങ്കിലും ആശ്വാസം നൽകാൻപോലും ഈ സർക്കാർ തയാറല്ല. ഇനിയെങ്കിലും ഈ കാര്യത്തിൽ കർഷകർക്ക് വേണ്ട സഹായങ്ങൾ നൽകി കർഷകരെ സംരക്ഷിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ കർഷകർക്കുവേണ്ടി ശക്തമായ പ്രതിഷേധവുമായി വയനാട് ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി മുന്നോട്ടു പോകുമെന്ന് ഡി.സി.സി. നേതൃയോഗം തീരുമാനിച്ചതായി ഡി.സി.സി. പ്രസിഡണ്ട് എൻ.ഡി. അപ്പച്ചൻ അറിയിച്ചു