ബത്തേരി : യുവാവിനെ മാരകായുധം കൊണ്ട് സംഘം ചേർന്ന് പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. കുപ്പാടി, കൊടുപ്പാറ വീട്ടിൽ, കെ. മുഹമ്മദ് നാസിം(28), കോളിയാടി, വട്ടപറമ്പിൽ വീട്ടിൽ ബി.പി. നിഷാദ്(20) എന്നിവരെയാണ് ബത്തേരി ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ രാഘവന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. നാസിം ബത്തേരി സ്റ്റേഷനിൽ 2020 ൽ പോക്സോ കേസിലും, 2024 ൽ കവർച്ച കേസിലും പ്രതിയാണ്. ഇവരെ റിമാൻഡ് ചെയ്തു. സംഭവത്തിൽ നിരവധി കേസുകളിൽ പ്രതിയായ ബത്തേരി, പള്ളിക്കണ്ടി, ചെരിവ്പുരയിടത്തിൽ വീട്ടിൽ, അമാൻ റോഷനെ(25) കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
12.06.2025 തീയതി രാത്രിയാണ് കേസിനാസ്പദമായ സംഭവം. ബത്തേരി മലബാർ ഗോൾഡിന് സമീപം സുഹൃത്തിനെ ഒരു സംഘം ആളുകൾ മർദിക്കുന്നത് തടയാൻ ചെന്ന വേങ്ങൂർ സ്വദേശിക്കാണ് മർദനമേറ്റത്. തടഞ്ഞു നിർത്തി മാരകായുധം കൊണ്ട് മർദിച്ചപ്പോൾ വലത് പുരികത്തിനു മുകളിൽ എല്ലു പൊട്ടി ഗുരുതര പരിക്കേറ്റു. ഇയാൾ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.