കല്‍പ്പറ്റ : ലഹരിമരുന്ന് ഉപയോഗവും വില്‍പ്പനയും തടയുന്നതിനായി ഫെബ്രുവരി 22ന് തുടങ്ങിയ പോലീസിന്റെ ഓപ്പറേഷന് ഡി ഹണ്ടിന്റെ ഭാഗമായി ജില്ലയിലെ ലഹരി കടത്തുമായി ബന്ധപ്പെട്ട 4282 പേരെ ഇതുവരെ പരിശോധിച്ചു. 335 കേസുകൾ രജിസ്റ്റർ ചെയ്യുകയും 344 പേരെ പിടികൂടുകയും ചെയ്തു. ഇവരിൽ നിന്നായി 94.87 ഗ്രാം എം.ഡി.എം.എയും, 3247.83 ഗ്രാം കഞ്ചാവും, 294 കഞ്ചാവ് നിറച്ച സിഗരറ്റുകളും പിടിച്ചെടുത്തു. കൂടാതെ മറ്റു ലഹരി ഉൽപ്പന്നങ്ങളായ മെത്താഫിറ്റാമിൻ, ഹാഷിഷ് ഓയിൽ, ചരസ്, കഞ്ചാവ് മിട്ടായി എന്നിവയടക്കമുള്ളവ 55.25 ഗ്രാം പിടിച്ചെടുത്തു. മാർച്ച് 21 വരെയുള്ള കണക്കാണിത്.
ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസിന്റെ നിർദേശ പ്രകാരം ലഹരി വിരുദ്ധ സ്ക്വാഡും വിവിധ സ്റ്റേഷനുകളും സംയോജിച്ചു നടത്തിയ ഓപ്പറേഷനിലാണ് വലിയ അളവിലുള്ള ലഹരിമരുന്നുകൾ പിടികൂടാനും ലഹരി കടത്തുകാരെ പിടികൂടാനും സാധിച്ചത്. ലഹരി മാഫിയക്ക് കൂച്ചുവിലങ്ങിടാന്‍ വയനാട് പോലീസിന്റെ കര്‍ശന നടപടികള്‍ തുടരും. ജില്ലാതിര്‍ത്തികളിലും ജില്ലയിലെല്ലായിടത്തും കര്‍ശന പരിശോധനകള്‍ തുടരുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

 
             
                                     
                                     
                                         
                                         
                                         
                                         
                                         
                                         
                                        