നിലമ്പൂർ : വനം വകുപ്പ് ഓഫീസ് ആക്രമണ കേസിൽ പി.വി. അൻവർ എം.എൽ.എ. യെ പോലീസ് വീട് വളഞ്ഞ് അറസ്റ്റ് ചെയ്തു. ഇന്ന് രാത്രിയോടെയാണ് പി.വി അൻവറിന്റെ വീട് വളഞ്ഞ് പൊലീസ് അറസ്റ്റ്ചെയ്തത്. അൻവറിനെ ഡി.വൈ.എസ്.പി. ഓഫീസിലേക്ക് കൊണ്ടുപോയി. അറസ്റ്റിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനാണന്ന് പി.വി. അൻവർ എം.എൽ.എ..പറഞ്ഞു. എം എൽ.എ. ആയതു കൊണ്ട് വഴങ്ങുകയാണ്. പുറത്തിറങ്ങിയാൽ കാണിച്ച് കൊടുക്കാമെന്നും അൻവർ പറഞ്ഞു.
എം.എൽ.എ. അടക്കം 11 പേരാണ് അറസ്റ്റിലായത്. ഭരണകൂട ഭീകരതയാണ് കേരളത്തിലെന്നും മോദിയെക്കാൾ ഭരണ കൂട ഭീകരത നടപ്പിലാക്കുകയാണന്നു. അൻവർ പറഞ്ഞു. നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ഡി.എം.കെ പ്രവർത്തകർ തകർത്ത സംഭവത്തിൽ പി വി അൻവറിനെ ഒന്നാം പ്രതിയാക്കിയാണ് കേസ്. നിലമ്പൂർ പൊലീസാണ് കേസെടുത്തത്. പി വി അൻവർ ഉൾപ്പടെ 11 ഓളം പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പൊതു മുതൽ നശിപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് കേസ്. അറസ്റ്റ് ചെയ്യാൻ വൻ പൊലീസ് സംഘമാണ് പിവി അൻവറിന്റെ വീട്ടിലെത്തിയത്.
ഡോക്ടറെ വിളിച്ചിട്ടുണ്ടെന്നും ഡോക്ടർ എത്തി പരിശോധന കഴിഞ്ഞാൽ താൻ അറസ്റ്റിന് വഴങ്ങുമെന്നും, അൻവർ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് അറസ്റ്റ് നടന്നത്.നിലമ്പൂർ സിഐ സുനിൽപള്ളിക്കലിന്റെ നേതൃത്വത്തിലാണ് പിവി അൻവറിന്റെ വീട്ടിൽ നിന്ന് അറസ്റ്റ് നടന്നത്. വീടിന് അകത്തേക്ക് ആളുകളെ കയറ്റിയിരുന്നില്ല. അൻവറിന്റെ അനുയായികൾ വീടിന് പുറത്ത് തടിച്ചു കൂടി നിന്ന് മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം മുഴക്കി. . വീടിന് മുന്നിലും വൻ പൊലീസ് സന്നാഹം സജ്ജീകരിച്ചിരുന്നു. കാട്ടാനയാക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിലായിരുന്നു ഡി.എം.കെ പ്രവർത്തകർ നിലമ്പൂർ ഫോറസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധം നടത്തിയത്. പി വി അൻവർ എംഎൽഎയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാർ നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകർക്കുകയും ചെയ്തിരുന്നു.