• Anekh Krishna

  • June 16 , 2023

:

കളിജീവിതത്തിലെ അതിവേഗ ഗോളുമായി ലയണല്‍ മെസി. ഓസ്ട്രേലിയക്കെതിരായ രാജ്യാന്തര സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ 79--ാംസെക്കൻഡിലാണ് അര്‍ജന്റീന നായകൻ നിറയൊഴിച്ചത്.അര്‍ജന്റീനയ്ക്കായി തുടര്‍ച്ചയായ ഏഴാംകളിയിലും മുപ്പത്തഞ്ചുകാരൻ ലക്ഷ്യം കണ്ടു. ഓസ്ട്രേലിയക്കെതിരായ മത്സരം 2–-0ന് ലോകചാമ്ബ്യൻമാര്‍ ജയിച്ചു. രണ്ടാംപകുതിയില്‍ ജര്‍മൻ പെസെല്ലയാണ് മറ്റൊരു ഗോള്‍ കുറിച്ചത്.ചൈനീസ് തലസ്ഥാനമായ ബീജിങ്ങിലെ വര്‍ക്കേഴ്സ് സ്റ്റേഡിയത്തിലാണ് അര്‍ജന്റീന–-ഓസ്ട്രേലിയ പോരാട്ടം നടന്നത്. കളി തുടങ്ങി കണ്ണടച്ച്‌ തുറക്കുംമുമ്ബ് മെസി ഗോളടിച്ചു. എണ്‍സോ ഫെര്‍ണാണ്ടസ് നല്‍കിയ പാസില്‍നിന്ന് രണ്ട് ഓസ്ട്രേലിയൻ പ്രതിരോധക്കാരെ വകഞ്ഞുമാറ്റിയുള്ള ഇടംകാല്‍ ഷോട്ട് വലകയറി. ഖത്തര്‍ ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ ഓസ്ട്രേലിയക്കെതിരെ ഗോള്‍ നേടിയശേഷം എല്ലാ കളിയിലും അര്‍ജന്റീന കുപ്പായത്തില്‍ മെസി ലക്ഷ്യം കണ്ടിട്ടുണ്ട്. നെതര്‍ലൻഡ്സ്, ക്രൊയേഷ്യ, ഫ്രാൻസ്, പാനമ, കുറകാവോ ടീമുകള്‍ക്കെതിരെയാണ് ഗോളുകള്‍.ബീജിങ്ങില്‍ 68,000 പേരാണ് കളി കണാനെത്തിയത്. ചൈനീസ് ഭാഷയിലായിരുന്നു മെസി ഉള്‍പ്പെടെയുള്ള അര്‍ജന്റീന കളിക്കാരുടെ പേര് ജേഴ്സിയില്‍ എഴുതിയത്. 19ന് ഇന്തോനേഷ്യയുമായാണ് അര്‍ജന്റീനയുടെ അടുത്ത മത്സരം.