• admin

  • February 16 , 2023

മാനന്തവാടി : കഴിഞ്ഞ ദിവസം പിലാക്കാവിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സുജി (ത്രേസ്യ)യുടെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. ഇതുസംബന്ധിച്ച് സുജിയുടെ പിതാവ് കൊട്ടിയൂരിലെ മണ്ണാപ്പറമ്പിൽ ജോസഫ് മാനന്തവാടി പോലീസിൽ പരാതി നൽകി. ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനത്താലാണ് തന്റെ മകൾ ആത്മഹത്യ ചെയ്തതെന്ന് ജോസഫ് പരാതിയിൽ ആരോപിക്കുന്നു. പിലാക്കാവ് വടക്കേതലക്കൽ വിനീഷ് ജോസഫിൻ്റെ ഭാര്യയാണ് മരിച്ച സുജി. ഭർത്താവും ഭർതൃമാതാവും ചേച്ചിയമ്മ എന്നു വിളിക്കുന്ന ബന്ധുവും സുജിയെ നിരന്തരം പീഡിപ്പിച്ചിരുന്നു. സുജിയുടെ പേരിൽ ലഭിച്ച ആത്മഹത്യക്കുറിപ്പ് അവൾ എഴുതിയതല്ലെന്ന് സംശയിക്കുന്നു. അതിൽ മകൾ ജോലി ചെയ്ത പേരാവൂരിലെ ആശുപത്രിയിലുള്ളവരെ കുറ്റപ്പെടുത്തുന്ന പരാമർശമുണ്ട്. സുജി ജോലി ചെയ്യുന്ന പേരാവൂരിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും ജീവനക്കാരും പല തവണ കുടുംബ വിഷയത്തിൽ ഇടപെട്ട് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചിരുന്നു. മകളെ അവളുടെ ഭർത്താവ് കൊന്ന് കെട്ടിത്തൂക്കിയതാണോ എന്ന് സംശയിക്കുന്നതായും ജോസഫ് നൽകിയ പരാതിയിലുണ്ട്. ഭർതൃവീട്ടുകാരുടെ പീഡനം സംബന്ധിച്ച് മാനന്തവാടി, കോളകം പോലീസിൽ മുമ്പ് പരാതി നൽകിയിരുന്നതായും ജോസഫ് നൽകിയ പരാതിയിലുണ്ട്. സുജിയുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് മാനന്തവാടി പോലീസ് കേസെടുത്തിരുന്നു. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. മൃതദേഹം വെള്ളിയാഴ്ച കുറ്റിമൂല സെയ്‌ന്റ് സേവ്യേഴ്‌സ് സെമിത്തേരിയിൽ സംസ്കരിക്കും. തിങ്കളാഴ്ച മുതൽ വീട്ടിലൽ നിന്ന് കാണാതായ സുജിയെ ബുധനാഴ്ച ഉച്ചയോടെയാണ് വീടിനു സമീപത്തുള്ള സ്വകാര്യവ്യക്തിയുടെ റബ്ബർ തോട്ടത്തിൽ തൂങ്ങിമരിച്ച നനിലയിൽ കണ്ടെത്തിയത്.