• Lisha Mary

  • April 10 , 2020

തിരുവനന്തപുരം : സംസ്ഥാനത്ത് ഏഴുപേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കാസര്‍കോട് ജില്ലയിലെ മൂന്നുപേര്‍ക്കും കണ്ണൂര്‍, മലപ്പുറം ജില്ലകളിലെ രണ്ടു പേര്‍ക്കു വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയിലെ രണ്ടുപേര്‍ നിസാമുദ്ദീനില്‍ നിന്നും വന്നതാണ്. അഞ്ചുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. ഇതില്‍ രണ്ടുപേര്‍ കണ്ണൂരിലും മൂന്നുപേര്‍ കാസര്‍കോടും ഉള്ളവരാണ്. ഇന്ന് കേരളത്തില്‍ 27 പേരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. കാസര്‍ഗോഡ് ജില്ലയിലുള്ള 17 പേരുടേയും (കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന എട്ടുപേര്‍) കണ്ണൂര്‍ ജില്ലയിലുള്ള ആറുപേരുടേയും കോഴിക്കോട് ജില്ലയിലുള്ള രണ്ടുപേരുടേയും (ഒരാള്‍ കാസര്‍കോട്) എറണകുളം, തൃശൂര്‍ ജില്ലകളിലുള്ള ഓരോരുത്തരുടേയും ഫലമാണ് നെഗറ്റീവായത്. കേരളത്തില്‍ കോവിഡ് 19 ആദ്യ കേസ് സ്ഥിരീകരിച്ച ശേഷം ഇതുവരെ 124 പേരാണ് രോഗമുക്തി നേടി ഡിസ്ചാര്‍ജായത്. ആലപ്പുഴ ജില്ലയില്‍ നിന്നുള്ള രണ്ടുപേരും എറണാകുളം ജില്ലയില്‍ നിന്നുള്ള 14 പേരും ഇടുക്കി ജില്ലയില്‍ നിന്നുള്ള ഏഴുപേരും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 37 പേരും കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 24 പേരും കൊല്ലം ജില്ലയില്‍ നിന്നുള്ള രണ്ടുപേരും കോട്ടയം ജില്ലയില്‍ നിന്നുള്ള മൂന്നുപേരും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ആറു പേരും മലപ്പുറം ജില്ലയില്‍ നിന്നുള്ള നാലുപേരും പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള എട്ടുപേരും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള എട്ടുപേരും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള ഏഴുപേരും വയനാട് ജില്ലയില്‍ നിന്നുള്ള രണ്ടുപേരുമാണ് ഡിസ്ചാര്‍ജായത്. ഇതില്‍ എട്ട് വിദേശികളും ഉള്‍പ്പെടും. ഏഴു വിദേശികള്‍ എറണാകുളം മെഡിക്കല്‍ കോളേജില്‍നിന്നും ഒരാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നുമാണ് ഡിസ്ചാര്‍ജ് ആയത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,29,751 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,29,021 പേര്‍ വീടുകളിലും 730 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 126 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 13,339 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 12,335 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്