• admin

  • January 27 , 2020

ആലപ്പുഴ :

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും എന്‍ഡിഎ കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സുഭാഷ് വാസു. വെള്ളാപ്പള്ളിയുടെ കുടുംബത്തിന്റെ കൊള്ളരുതായ്മ മറച്ചുവെക്കാനുള്ള രാഷ്ട്രീയവഴിയാണ് ബിഡിജെഎസ് എന്ന പാര്‍ട്ടി. അതിന്റെ പിന്നില്‍ നിന്ന് അച്ഛനും മകനും നടത്തുന്നത് കുതിരക്കച്ചവടമാണെന്നും സുഭാഷ് വാസു പറഞ്ഞു. 

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ പത്തനംതിട്ടയില്‍ തോല്‍പ്പിച്ചത് വെള്ളാപ്പളളിയും തുഷാറുമാണ്. ഏറെ ജയപ്രതീക്ഷയുള്ള മണ്ഡലത്തില്‍ പ്രവര്‍ത്തകരുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്ന നടപടികളാണ് ഇരുവരും സ്വീകരിച്ചത്. ഇതുതന്നെയാണ് അരൂര്‍ നിയമസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പിലും സ്വീകരിച്ചതെന്ന് സുഭാഷ് വാസു പറഞ്ഞു. തുടര്‍ച്ചയായി മുന്നണി വിരുദ്ധ നടപടികള്‍ തുടരുന്ന സാഹചര്യത്തില്‍ എന്‍ഡിഎ കണ്‍വീനര്‍ സ്ഥാനത്തുനിന്നുമാറ്റണമെന്നാവശ്യപ്പെട്ട് ബിജെപിക്ക്  കത്തുനല്‍കുമെന്ന് സുഭാഷ് വാസു പറഞ്ഞു. 

സുഭാഷ് വാസുവും ടി.പി സെന്‍കുമാറും ചാവേറായി പ്രവര്‍ത്തിക്കുകയാണെന്ന് കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി ആരോപിച്ചിരുന്നു. എന്നാല്‍ വെള്ളാപ്പള്ളിയെ തീര്‍ക്കാനുള്ള ചാവേറാണെന്നായിരുന്നു സുഭാഷിന്റെ മറുപടി. വെളളാപ്പള്ളിയെ പിഴുതെറിഞ്ഞ ശേഷമെ പോകൂ. അന്ത്യം വരെ ചാവേറായി പ്രവര്‍ത്തിക്കും. എതിരാളികളെ മ്ലേച്ഛമായ ഭാഷയില്‍ അപമാനിക്കല്‍ വെളളാപ്പള്ളിയുടെ സ്ഥിരം ശൈലിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരമുള്ള യഥാര്‍ത്ഥ ബിഡിജെഎസ് തന്റെ നേതൃത്വത്തില്‍ ഉള്ളതാണെന്ന് സുഭാഷ് വാസു ആവര്‍ത്തിച്ചു. കുട്ടനാട്ടില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.