• Lisha Mary

  • March 6 , 2020

തിരുവനന്തപുരം : വിനോദസഞ്ചാര മേഖലയില്‍ കേരളത്തിന് റെക്കോര്‍ഡ് വളര്‍ച്ച. മുന്‍വര്‍ഷത്തേക്കാള്‍ 17.2 ശതമാനം വളര്‍ച്ചയാണ് ഈ രംഗത്ത് കേരളം നേടിയിരിക്കുന്നത്. 1,95,74,004 ആഭ്യന്തര, വിദേശ വിനോദസഞ്ചാരികളാണ് 2019 ല്‍ കേരളം കണ്ടു മടങ്ങിയത്. വരുമാനത്തിലും മികച്ച നേട്ടമാണ് കേരളത്തിന്. 24.14 ശതമാനം വളര്‍ച്ചയോടെ ഈ മേഖലയിലെ വരുമാനം 45,010.69 കോടിയായി ഉയര്‍ന്നു. 1996-നുശേഷം വിനോദസഞ്ചാരികളുടെ എണ്ണത്തിലും മേഖലയിലെ വരുമാനത്തിലും ഏറ്റവും വലിയ വളര്‍ച്ചയാണ് 2019-ലുണ്ടായത്. കേരളത്തിലെത്തിയതില്‍ 1,83,84,233 പേര്‍ ആഭ്യന്തര വിനോദസഞ്ചാരികളും 11,89,771 പേര്‍ വിദേശികളുമാണ്. 2018 ല്‍ 1,67,01,068 സഞ്ചാരികളെത്തിയപ്പോള്‍ 1,56,04,661 പേര്‍ ഇന്ത്യയ്ക്കകത്തുനിന്നും 10,96,407 പേര്‍ പുറത്തുനിന്നുമായിരുന്നു. ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 17.81 ശതമാനം വളര്‍ച്ചയും വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 8.52 ശതമാനം വളര്‍ച്ചയുമാണ് മുന്‍വര്‍ഷം നേടാനായത്. 2018 ലും 2019 ലും തുടര്‍ച്ചയായുണ്ടായ വെള്ളപ്പൊക്കത്തിനും പേമാരിക്കും ശേഷം സംസ്ഥാനത്തിന്റെ വിനോദസഞ്ചാര മേഖലയ ഊര്‍ജ്ജസ്വലമായി മുന്നേറുകയായിരുന്നുവെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. 1996-ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്കാണിത്. 2019 മെയ് മുതല്‍ വര്‍ഷാന്ത്യം വരെ സഞ്ചാരികളുടെ വരവില്‍ ഗണ്യമായ വര്‍ധനവുണ്ടായതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷവും സുസ്ഥിര വളര്‍ച്ച കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷ. കൊറോണ ബാധയെ ലോകം എത്ര വേഗത്തില്‍ നേരിടുമെന്നതിനെ ആശ്രയിച്ചിരിക്കും വളര്‍ച്ചയെന്നും അദ്ദേഹം വ്യക്തമാക്കി. 45,82,366 സഞ്ചാരികളെത്തിയ എറണാകുളമാണ് ജില്ലകളില്‍ ഏറ്റവും മുന്നില്‍. തിരുവനന്തപുരം (33,48,618), തൃശൂര്‍ (25,99,248), ഇടുക്കി (18,95,422) ജില്ലകള്‍ സഞ്ചാരികളുമായി പിന്നിലുണ്ട്. കേരളത്തിലെത്തിയ ആഭ്യന്തര വിനോദസഞ്ചാരികളില്‍ 27.8 ലക്ഷം പേരുടെ വര്‍ദ്ധനവുണ്ടായി. എറണാകുളത്ത് 6.13 ലക്ഷം പേരുടേയും ഇടുക്കിയില്‍ 5.62 ലക്ഷം പേരുടേയും തിരുവനന്തപുരത്ത് 3.25 ലക്ഷം പേരുടേയും വയനാട് 2.55 ലക്ഷം പേരുടേയും കോഴിക്കോട് 2.52 ലക്ഷം പേരുടേയും വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. മുന്‍വര്‍ഷത്തേക്കാള്‍ 93,364 വിദേശസഞ്ചാരികളാണ് കൂടുതലായെത്തിയത്. എറണാകുളം, ഇടുക്കി, ആലപ്പുഴ ജില്ലകളില്‍ യഥാക്രമം 34,057, 30,373, 20,706 വിദേശസഞ്ചാരികള്‍ കൂടുതലായെത്തി. 5.22 ലക്ഷം വിദേശ വിനോദസഞ്ചാരികളെത്തിയ എറണാകുളം ഒന്നാം സ്ഥാനം നിലനിര്‍ത്തി. വിദേശ സഞ്ചാരികളില്‍ 44 ശതമാനവും എറണാകുളത്താണ് എത്തിയത്. സംസ്ഥാനം ആദ്യമായാണ് ടൂറിസം മേഖലയില്‍നിന്ന് 10,000 കോടി രൂപയുടെ വിദേശനാണ്യം എന്ന ലക്ഷ്യം മറികടക്കുന്നത്. 2019-ല്‍ 10,271.06 കോടി രൂപയുടെ വിദേശനാണ്യ വരുമാനമാണ് നേടിയത്. ആകെ വിദേശനാണ്യ വരുമാനത്തിന്റെ 43.9 ശതമാനമായ 4,508.32 കോടി രൂപയാണ് എറണാകുളം ജില്ല സ്വന്തമാക്കിയത്. തിരുവനന്തപുരം ജില്ലയ്ക്ക് 2,680.06 കോടി രൂപയുടേയും ആലപ്പുഴ ജില്ലയ്ക്ക് 1,003.37 കോടി രൂപയുടേയും വിദേശനാണ്യം നേടാനായി. 12,816.54 കോടി രൂപ നേടിയ എറണാകുളമാണ് ആകെ വരുമാനത്തില്‍ ഒന്നാം സ്ഥാനത്ത്. തിരുവനന്തപുരം 8,700.12 കോടി രൂപയും തൃശൂര്‍ 4,646.08 കോടി രൂപയും ഇടുക്കി 3,984.4 കോടി രൂപയും ഈയിനത്തില്‍ നേടി. പ്രതികൂല സാഹചര്യങ്ങളിലും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിനുള്ള തന്ത്രപരമായ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഈ വളര്‍ച്ച കൈവരിക്കാനായതെന്ന് ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് ഐഎഎസ് പറഞ്ഞു. പരമ്പരാഗതവും പുതിയതുമായ വിപണികളില്‍ റോഡ്‌ഷോകള്‍, മനുഷ്യരും പ്രകൃതി ഭംഗിയും കോര്‍ത്തിണക്കി പ്രകൃതിവശ്യതയെ അനാവരണം ചെയ്യുന്ന ഹ്യൂമന്‍ ബൈ നേച്ചര്‍ എന്ന പ്രചരണ വീഡിയോ എന്നിവ സംസ്ഥാന വിനോദസഞ്ചാരമേഖലയുടെ അതിജീവനത്തിന്റേയും ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനങ്ങളുടേയും വളര്‍ച്ചയ്ക്ക് സാക്ഷ്യമായെന്ന് അവര്‍ വ്യക്തമാക്കി.