• admin

  • March 4 , 2020

ലണ്ടന്‍ :

ലിവര്‍പൂളിന്റെ കഷ്ടകാലം തുടരുന്നു. സീസണിലാദ്യമായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ തോറ്റതിന് പിന്നാലെ എഫ്.എ. കപ്പില്‍ നിന്നും ലിവര്‍പൂള്‍ പുറത്ത്. എതിരില്ലാത്ത രണ്ട് ഗോളിനാണ് ചെല്‍സി ലിവര്‍പൂളിനെ തോല്‍പ്പിച്ചത്. വില്യന്‍ (13), റോസ് ബാര്‍ക്ലി (64) എന്നിവരുടെ വകയായിരുന്നു ചെല്‍സിയുടെ ഗോളുകള്‍. ജയത്തോടെ ചെല്‍സി എഫ്.എ. കപ്പിന്റെ ക്വാര്‍ട്ടറിലെത്തി.

സീസണില്‍ മിന്നുന്ന ഫോമിലായിരുന്ന ലിവര്‍പൂള്‍ കഴിഞ്ഞ നാല് മത്സരങ്ങളില്‍ നേരിടുന്ന മൂന്നാം തോല്‍വിയാണിത്. യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ആദ്യ പാദത്തില്‍ അത്‌ലറ്റിക്കോ മഡ്രിഡ് തോല്‍പ്പിച്ചതിന് പിന്നാലെ പ്രീമിയര്‍ ലീഗില്‍ വാറ്റ്ഫഡും കീഴടക്കി.

ചൊവ്വാഴ്ച ഗോള്‍കീപ്പര്‍ കെപ അരിസബലാഗയുടെ പ്രകടനം ചെല്‍സിക്ക് തുണയായി. മികച്ച സേവുകളാണ് താരം പോസ്റ്റിന് മുന്നില്‍ നടത്തിയത്. മത്സരത്തില്‍ കളിച്ചതോടെ പെഡ്രോ ചെല്‍സിക്കായി 200 മത്സരം തികച്ചു.

റീഡിങ്ങിനെ തോല്‍പ്പിച്ച് ഷെഫീല്‍ഡ് യുണൈറ്റഡും വെസ്റ്റ്‌ബ്രോംവിച്ച് ആല്‍ബിയോണെ തോല്‍പ്പിച്ച് ന്യൂകാസില്‍ യുണൈറ്റഡും എഫ്.എ. കപ്പിന്റെ ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്.