• admin

  • July 15 , 2020

തിരുവനന്തപുരം : സംസ്ഥാനത്ത് റേഷന്‍ മുന്‍ഗണനാപ്പട്ടികയില്‍നിന്നും അനര്‍ഹരെ നീക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കി സര്‍ക്കാര്‍. അനര്‍ഹരായവര്‍ സ്വയം ഒഴിവായില്ലെങ്കില്‍ അരലക്ഷം രൂപ പിഴയും ഒരു വര്‍ഷം വരെ തടവും ലഭിക്കാവുന്ന കുറ്റം ചുമത്താനാണ് നീക്കം. അന്ത്യോദയ അന്നയോജന (മഞ്ഞ), മുന്‍ഗണന (പിങ്ക്) കാര്‍ഡുകളില്‍ അനര്‍ഹമായി റേഷന്‍ വിഹിതം കൈപ്പറ്റുന്നവരില്‍നിന്നും കാര്‍ഡുകള്‍ പിടിച്ചെടുത്ത് നാളിതുവരെ വാങ്ങിയ ഭക്ഷ്യധാന്യങ്ങളുടെ കമ്ബോളവില ഈടാക്കും. മുന്‍ഗണനാ പട്ടികയിലുള്ള കേന്ദ്ര-സംസ്ഥാന ജീവനക്കാര്‍, അധ്യാപകര്‍, പൊതുമേഖല സഹകരണ സ്ഥാപനങ്ങളില്‍ സ്ഥിരം ജോലിയുള്ളവര്‍, സര്‍വിസ് പെന്‍ഷന്‍കാര്‍, ആയിരം ചതുരശ്രയടിക്ക് മുകളിലുള്ള വീടോ ഫ്‌ളാറ്റോ സ്വന്തമായുള്ളവര്‍, നാല് ചക്രവാഹന ഉടമകള്‍, ഒരേക്കറിലധികം ഭൂമി സ്വന്തമായുള്ളവര്‍, ആദായനികുതി അടയ്ക്കുന്നവര്‍, പ്രതിമാസ വരുമാനം 25,000 രൂപയില്‍ അധികമുള്ളവര്‍ (പ്രവാസികള്‍ക്കും ബാധകം) എന്നിവര്‍ക്കെതിരേയായിരിക്കും നടപടി. അനര്‍ഹമായി മഞ്ഞ, പിങ്ക് കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ മുന്‍ഗണനപ്പട്ടികയില്‍നിന്ന് സ്വയം ഒഴിവാകാന്‍ അപേക്ഷ നല്‍കണം. അപേക്ഷ താലൂക്ക് സപ്ലൈ ഓഫിസുകളില്‍ നേരിട്ടോ തപാല്‍ മുഖേനയോ നല്‍കാം. കൊവിഡ് പ്രതിരോധ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സപ്ലൈ ഓഫിസുകളുടെ ഇമെയില്‍ വിലാസത്തില്‍ അപേക്ഷ അയയ്ക്കാം. അല്ലെങ്കില്‍ താലൂക്ക് സപ്ലൈ ഓഫിസുകള്‍ക്കു മുന്‍പില്‍ സ്ഥാപിച്ച പെട്ടികളില്‍ നിക്ഷേപിക്കാം.