• Lisha Mary

  • April 8 , 2020

ന്യൂഡല്‍ഹി : കൊറോണവൈറസ് മഹാമാരിയില്‍ രാജ്യത്ത് മരിച്ചവരുടെ എണ്ണം 149 ആയി. ഇതിനിടെ രോഗബാധിതരുടെ എണ്ണം 5000 കടന്നു. 5194 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ രോഗബാധിതരുടെ എണ്ണത്തിലും കുതിച്ചുചാട്ടമുണ്ടായിട്ടുണ്ട്. 773 പേര്‍ക്കാണ് ചൊവ്വാഴ്ച മാത്രം രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരുടെ എണ്ണത്തിലും മരണത്തിലും മഹാരാഷ്ട്ര തന്നെയാണ് മുന്നില്‍. 1018 പേര്‍ക്കാണ് സംസ്ഥാനത്ത് നിലവില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 64 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 79 പേര്‍ രോഗമുക്തരായി. രണ്ടാമതുള്ള തമിഴ്നാട്ടില്‍ 690 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 19 പേര്‍ രോഗമുക്തി നേടി. ഏഴ് മരണവും തമിഴ്നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തു. അതേ സമയം മരണത്തില്‍ രണ്ടാമത് ഗുജറാത്താണ്. 165 പേര്‍ക്ക് മാത്രം രോഗം സ്ഥിരീകരിച്ചിട്ടുള്ള ഗുജറാത്തില്‍ ഇതിനോടകം 13 പേര്‍ മരിച്ചിട്ടുണ്ട്. 25 പേരാണ് ആശുപത്രി വിട്ടത്. ഡല്‍ഹിയില്‍ 576 പേര്‍ രോഗബാധിതരായിട്ടുണ്ട്. ഒമ്പത് മരണം റിപ്പോര്‍ട്ട് ചെയ്തു. 21 പേര്‍ രോഗമുക്തരായി. കേരളത്തില്‍ 336 പേര്‍ക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. 70 പേര്‍ ആശുപത്രി വിട്ടു. രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. തെലങ്കാനയില്‍-364 ഉം രാജസ്ഥാന്‍-328 യുപി-326, മധ്യപ്രദേശ്-229, കര്‍ണാടക 175 എന്നിങ്ങനെ രോഗബാധിതരുണ്ട്. രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഏപ്രില്‍ 14ന് അവസാനിക്കാനിരിക്കെ രോഗബാധിതരും മരണസംഖ്യയും ഉയരുന്നത് അനിശ്ചിതത്വം സൃഷ്ടിക്കുന്നുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാകാത്ത നിലക്ക് ലോക്ക്ഡൗണ്‍ നീട്ടണമെന്നാണ് ഉത്തര്‍പ്രദേശ് അടക്കം നിരവധി സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.