• admin

  • January 30 , 2020

കല്‍പ്പറ്റ : പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങളെ വിഭജിച്ച് വെറുപ്പ് പടര്‍ത്തി കൊള്ളയടിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. മോദിയും ഗോഡ്സെയും ഒരേ ആശയത്തിന്റെ വക്താക്കളാണ്. എന്നാല്‍ ഒരു കാര്യത്തില്‍ മാത്രമെ വിത്യാസമുള്ളു. ഗോഡ്സെയുടെ പിന്‍ഗാമിയാണെന്ന് പറയാന്‍ മോദി തയ്യാറാവുന്നില്ലെന്നുമാത്രം രാഹുല്‍ പറഞ്ഞു. കല്‍പ്പറ്റയില്‍ ലോങ് മാര്‍ച്ചിന് ശേഷം നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിയെ വെടിവെച്ചുകൊന്നപ്പോള്‍ ഗോഡ്സെ അദ്ദേഹത്തിന്റെ കണ്ണുകളിലേക്ക് നോക്കിയിരുന്നില്ല. ഭീരുത്വമായിരുന്നു അതിനുകാരണം. രാജ്യത്തെ ജനവിഭാഗത്തെ മോദി സര്‍ക്കാര്‍ കൊന്നൊടുക്കുമ്പോള്‍ മോദിയും നമ്മുടെ കണ്ണുകളിലേക്ക് നോക്കുന്നില്ല. ഗോഡ്സെയെ പോലെ ഭീരുവാണ് മോദിയും. ലോകത്ത് എവിടെ ചെന്നാലും ആളുകള്‍ പറയുന്നത് ഇന്ത്യയുടെ ഭാവി നഷ്ടമായി എന്നാണ്. ഇതിന് കാരണക്കാരന്‍ മോദിയാണ്. ഇന്ത്യക്കാര്‍ക്ക് ഇന്ത്യക്കാരനാണെന്ന് തെളിയിക്കേണ്ടി വരുന്നു. ഇതിന് മോദിക്ക് ആരാണ് ലൈസന്‍സ് നല്‍കിയത്. ഇന്ത്യക്കാരനായി ജീവിക്കാന്‍ തനിക്ക് ആരുടെയും അനുമതി ആവശ്യമില്ലെന്ന് രാഹുല്‍ പറഞ്ഞു. മോദി രാജ്യത്തെ തുറമുഖങ്ങള്‍ അംബാനിക്ക് നല്‍കി. വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിച്ചു. നവരത്നകമ്പനികള്‍ സ്വകാര്യവത്കരിച്ചു. ഇനി അദ്ദേഹത്തിന്റെ കണ്ണ് റെയില്‍വേയിലാണെന്നും രാഹുല്‍ പറഞ്ഞു. മോദിയുടെ ഇന്ത്യയില്‍ യുവാക്കള്‍ക്ക് ഭാവിയില്ല. പരീക്ഷയെഴുതുമെന്നല്ലാതെ ഒരു ജോലിയും ലഭിക്കാന്‍ പോകുന്നില്ല. പൗരത്വനിയമവും പൗരത്വ രജിസ്റ്ററും പാകിസ്ഥാനും കശ്മീരും ഒരു തൊഴിലും തരില്ല. ഇതിന് കാരണം മോദി വളര്‍ത്തുന്ന വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയമാണെന്ന് രാഹുല്‍ പറഞ്ഞു